വീട്ടുനമ്പർ കിട്ടാൻ ഓഫീസ് കയറിയിറങ്ങി മടുത്ത വീട്ടമ്മ തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യാ ഭീഷണി മുഴക്കി. 15 തവണ ഓഫിസിലെത്തിയിട്ടും വീട്ടുനമ്പർ അനുവദിക്കാതെ വന്നതോടെ കാനകുഴി സ്വദേശിയായ ഷീജയാണ് കയറുമായി പഞ്ചായത്ത് ഓഫിസിലെത്തിയത്. ഓഫിസിനുമുന്നിൽ ഇവർ കുഴഞ്ഞ് വീണതോടെ ഞൊടിയിടൽ വീട്ട് നമ്പർ അനുവദിച്ച് ഉദ്യോഗസ്ഥർ തടിതപ്പി.
എട്ട് മാസം മുൻപ് വച്ച വീടിന് വീട്ട് നമ്പർ കിട്ടണം. ഈ ഒറ്റ ആവശ്യത്തിന് ഷീജ ആര്യനാട് പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയത് 15 തവണയാണ്. ഇന്ന് രാവിലെയെത്തിയാൽ നമ്പർ നൽകാമെന്നായിരുന്നു കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ ഉറപ്പ്. എന്നാൽ രാവിലെ ഓഫീസിലെത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയടക്കം 15 ജീവനക്കാർ കൂട്ട അവധിയിൽ. ആകെയുള്ളത് ഒരേയൊരു താൽകാലിക ജീവനക്കാരൻ മാത്രം.
ഇതോടെ ഷീജ സമീപത്തെ കടയിൽ പോയി കയർ വാങ്ങി ഓഫീസിന് മുന്നിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. ഒടുവിൽ ഇവർ കുഴഞ്ഞ് വീണു. നാട്ടുകാരും പൊതുപ്രവർത്തകരും എത്തി ജില്ലാ പ്ളാനിങ് ഓഫീസർക്ക് പരാതി നൽകി. ഇതോടെ അവധിയിലായിരുന്ന ഏതാനും ഉദ്യോഗസ്ഥരും പ്ളാനിങ് ഓഫീസറും എത്തി. 15 തവണ എത്തിയിട്ടും നൽകാതിരുന്ന വീട്ടു നമ്പർ അഞ്ച് മിനിട്ടുകൊണ്ട് നൽകി തടിയൂരി.