ഇരയെ ഇരയാക്കിയതാരെന്നു വ്യക്തമാകുംവരെ കാത്തുനിൽക്കാൻ കഴിയാത്തതു മലയാളി സമൂഹത്തിന്റെ വൈകല്യമാണോ എന്നു ചിന്തിക്കണമെന്നു സുരേഷ് ഗോപി എംപി. നെടുപുഴയിൽ ശിൽപി രാജനു ജന്മനാടിന്റെ ആദരം നൽകിയ ‘ശിൽപരാജകീയം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരനു നേരെ നടക്കുന്ന അതിക്രമം ഏതു മേഖലയിൽനിന്നാണെങ്കിലും ചോദ്യം ചെയ്യണം. പൊലീസിൽനിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ നടക്കുന്ന അതിക്രമങ്ങളും ചോദ്യം ചെയ്യണം. കലാകാരന്മാരാണ് അതിനു മുന്നോട്ടുവരേണ്ടത്. ഇരയോടൊപ്പം നിന്നുകൊണ്ടുതന്നെ പറയട്ടെ, കേസിൽ വ്യക്തത ഉണ്ടാകുന്നതുവരെ ഒരു പൗരനെയും ആക്രമിക്കരുത് – അദ്ദേഹം പറഞ്ഞു.
മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ചാനൽ പരിപാടിയിൽനിന്നു ജയരാജ് വാരിയർക്കു ലഭിച്ച തുക സുരേഷ് ഗോപി ശിൽപി രാജനു കൈമാറി. കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയ ജയരാജ് വാരിയരെ ആദരിച്ചു.
തട്ടകം സാംസ്കാരികവേദി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ ചെരിയനത്ത്, എം.ആർ.രാജൻ, എസ്.എസ്.ചന്ദ്രകാന്ത, കൗൺസിലർമാരായ ഗ്രീഷ്മ അജയഘോഷ്, ഷീന ചന്ദ്രൻ, ഷീബ പോൾസൻ, ടി.എസ്.സജീവൻ എന്നിവർ പ്രസംഗിച്ചു.