മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ സമകാലിക പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. പ്രസ്താവനകൾക്കെതിരെ പ്രതികരിക്കാൻ സർക്കാർ സേവകനായതിനാൽ തനിക്കു നിയമ തടസ്സങ്ങളുണ്ട്. മറുപടി പറയാൻ ആറുവർഷവും ആറുമാസവും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ന്യൂറോ സർജന്റെ ചികിത്സയിൽ കഴിയുന്ന മനോരോഗികൾക്കു മാത്രമേ തച്ചങ്കരിയെ ചിക്കൻകറിയെന്ന് പറയാനാകൂ. പൊലീസ് സർവീസിന്റെ മുഴുവൻ സൗഭാഗ്യങ്ങളും അനുഭവിച്ചശേഷം വകുപ്പിനെ ആക്ഷേപിച്ചു വഴിയിൽ പ്രസംഗിച്ചു നടക്കുന്നതു ശരിയല്ല. തനിക്കു ശേഷം ഭൂകമ്പം എന്നു പറയുന്നതു തെറ്റാണ്. കാണുന്നിടത്തെല്ലാം കാർഡ് കാണിക്കുന്ന റഫറിമാരെ പിന്നീടു മത്സരങ്ങളിലേക്കു സംഘാടകർ വിളിക്കാറില്ല. അധികാരത്തെ ബാലൻസ് ചെയ്തു പ്രവർത്തിക്കണം. കരിങ്കുരങ്ങിനെ പ്രദർശിപ്പിച്ചു രസായനം വിൽക്കുന്നതു പോലെയാണ് ചിലർ പുസ്തകം എഴുത്തുമായി മുന്നോട്ടു വരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുൻപു പല വിവരങ്ങളും പബ്ലിസിറ്റിക്കായി പുറത്തു വിടും. ഇതു മാധ്യമങ്ങളുടെ സഹായത്തോടെ ആഘോഷിക്കും. ഏറ്റവും മനോരോഗികളുള്ള വകുപ്പ് ഏതെന്ന ചോദ്യത്തിന് ഉത്തരം പറയാനാവില്ല. പക്ഷേ ഞാൻ മാത്രം ശരി, മറ്റെല്ലാവരും തെറ്റെന്ന വാദം ശരിയല്ല. വേറെ വകുപ്പുകളിൽ കൈയിട്ടു വാരാൻ ശ്രമിക്കുന്നത് ഇപ്പോഴത്തെ പ്രവണതയാണ്.
നമുക്കു ലഭിക്കുന്ന അധികാരം വ്യക്തിപരമല്ല. കസേര മാറുന്നതോടെ അധികാരം പോകുമെന്ന് എല്ലാവരും മനസ്സിലാക്കണം. മാധ്യമശ്രദ്ധയ്ക്കു വേണ്ടിയാണ് പലതും ചെയ്യുന്നത്. മനുഷ്യൻ പട്ടിയെ കടിച്ചാൽ വാർത്തയാണ്. പക്ഷേ പതിവായി കടിച്ചാൽ വാർത്ത അല്ലാതാകും. പിന്നീടു ജനങ്ങൾ പറയും അതു മനുഷ്യനല്ല കുരങ്ങനാണെന്ന്. ശ്രീബുദ്ധനോടു വഴക്കിട്ട കാടന്റെ അവസ്ഥയും തച്ചങ്കരി ഓർമിപ്പിച്ചു. ഒരു വനത്തിൽ വച്ചു കാടൻ ശ്രീബുദ്ധനോടു പലതവണ കയർത്തു; ചീത്ത പറഞ്ഞു. ശ്രീബുദ്ധൻ ആദ്യം പ്രതികരിച്ചില്ല. ഒടുവിൽ പറഞ്ഞു: നീ ഒരുപാട് സമ്മാനം എനിക്കു തന്നു. എന്നാൽ ഞാൻ വാങ്ങാതിരുന്നാൽ അത് സമ്മാനമാകുമോ? ഇല്ലെന്നായിരുന്നു കാടന്റെ മറുപടി. അപ്പോൾ ശ്രീബുദ്ധൻ പറഞ്ഞു: നീ പറഞ്ഞത് ഞാൻ സ്വീകരിക്കുന്നില്ല. നീ തന്നെ വച്ചോ. ഇതാണ് തനിക്കും സമകാലിക പ്രതികരണങ്ങളോടുള്ള മറുപടിയെന്നും ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു.