പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എഡിജിപി മുതൽ എസ്പിമാർ വരെ ഉളളവർക്കാണ് സ്ഥാന ചലനം. ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസില്‍ നിന്ന് മാറ്റിയതാണ് സുപ്രധാനമായ മാറ്റം. തച്ചങ്കരിയെ ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. തച്ചങ്കരിയ്ക്ക് പകരം ആനന്ദ കൃഷ്ണനെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചു. നിലവിൽ ഫയർഫോഴ്സ് മേധാവിയായിരുന്ന എ.ഹേമചന്ദ്രൻ ക്രൈംബ്രാഞ്ച് മേധാവിയാകും. അനിൽകാന്താണ് പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ.
ക്രൈംബ്രാഞ്ച് മേധാവി നിതിൻ അഗർവാളിനെ വൈദ്യുതി ബോർഡ് വിജിലൻസ് എഡിജിപി ആയിമാറ്റി. ഇന്റലിജൻസിലും കാര്യമായ അഴിച്ചുപണിയുണ്ട്. ഇന്റേണൽ സെക്യൂരിറ്റി ഐജിയായി വിനോദ് കുമാറിനെ നിയമിച്ചു. വി.ലക്ഷ്മൺ സെക്യൂരിറ്റി ഐജിയായി തുടരും. ഇന്റലിജൻസിൽ നിന്നു ഐജി ഇ.ജയരാജനെ ക്രൈംബ്രാഞ്ചിലേക്കു മാറ്റി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവൻ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ ഹെഡ്ക്വാർട്ടേഴ്സ് ഐജിയാക്കി. ഇതിനു പുറമെ ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികളേയും കമ്മിഷണർമാരേയും വ്യാപകമായി മാറ്റിയതായി സൂചനയുണ്ട്. സിഐമാരെയും വ്യാപകമായി സ്ഥലംമാറ്റിയിട്ടുണ്ട്.
പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡിഐജി പ്രകാശ് ആണു തിരുവനന്തപുരം സിറ്റിയിലെ പുതിയ കമ്മിഷണർ. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായി പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ. നായരേയും അവിടെ റൂറൽ എസ്പിയായി യതീഷ് ചന്ദ്രയേയും നിയമിച്ചു. തിരുവനന്തപുരം ഡിസിപി അരുൾ ബി. കൃഷ്ണയാണു വയനാട് എസ്പി. ആലപ്പുഴ എസ്പിയായി സുരേന്ദ്രനേയും കൊല്ലം റൂറൽ എസ്പിയായി വിജിലൻസിൽ നിന്ന് അശോകനെയും കൊച്ചി ഡിസിപിയായി കറുപ്പുസ്വാമിയേയും നിയമിച്ചു.