ഇടുക്കിയിൽ വൻകിട കയ്യേറ്റക്കാർക്കുവേണ്ടി ബ്രോക്കർമാരുടെ വേഷമണിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥരുടെ ചൂഷണം. പീരുമേട്ടിൽ രോഗകിടക്കയിലുള്ള വയോധികയുടെ ഭൂമി തോട്ടം ഉടമയ്ക്ക് എഴുതി നൽകാൻ തഹസിൽദാരും സർവേയറും സമ്മർദ്ദം ചെലുത്തി. പകരം രണ്ടേക്കർ പാറക്ക് പട്ടയം നൽകാമെന്നും ക്വാറി നടത്തി ജീവിക്കാനും ഉപദേശം. തോട്ടം ഉടമ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ച് നൽകണമെന്ന വയോധികയുടെ ആവശ്യം തള്ളിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സമ്മർദ്ദം. ജില്ലാ കലക്ടര്‍ക്ക് ആത്മഹത്യാക്കുറിപ്പ് നല്‍കിയിരിക്കുകയാണ് ഇവര്‍.
പീരുമേട് താലൂക്കിൽ പുത്തൻവീട്ടിൽ സരോജിനിയുടെയും കുടുംബത്തിന്റെയും മുന്നിലാണ് റവന്യൂ ഉദ്യോഗസ്ഥർ ബ്രോക്കർമാരുടെ വേഷംകെട്ടിയത്. നാൽപത് വർഷത്തിലേറെയായി വണ്ടിപ്പെരിയാർ ഗ്രാമ്പി എസ്റ്റേറ്റിലെ താമസക്കാരിയാണ് സരോജിനി. കഴിഞ്ഞ മാസം കരം അടച്ച രേഖകൾ പ്രകാരം രണ്ടേക്കർ ഭൂമിയുടെ ഉടമസ്ഥ. എന്നാൽ നിലവിൽ കൈവശമുള്ളത് 70 സെന്റ് മാത്രം. ഒരേക്കറിലേറെ ഭൂമി തോട്ടമുടമ സ്വന്തമാക്കി. ഈ ഭൂമി അളന്നു തിരിച്ച് നൽകണമെന്ന അപേക്ഷ കയ്യിൽകിട്ടിയതോടെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കച്ചവടക്കാരുടെ വേഷം കെട്ടി. സരോജിനി കോഴ നല്‍കില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥർ തോട്ടം ഉടമയുടെ വക്കാലത്ത് ഏറ്റെടുത്തു.
ജനുവരി 13ന് ഭൂമി അളന്നു തിരിച്ചു നൽകാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവും ഉദ്യോഗസ്ഥർ അട്ടിമറിച്ചു. ഇതിൽ മനംനൊന്ത് കലക്ടർക്ക് ആത്മഹത്യ കുറിപ്പും കൈമാറിയാണ് സരോജിനി മടങ്ങിയത്.