കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിലെ കർഷക ആത്മഹത്യയിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയെന്നതിന് തെളിവില്ലെന്ന് റവന്യൂ അഡീ·ഷണൽ സെക്രട്ടറിയുടെ റിപ്പോർട്ട്. ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫിസർക്കും വീഴ്ചപറ്റി. കർഷകനോട് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും കഴിഞ്ഞദിവസം റവന്യൂമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജോയ് ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരുമാസം തികയുകയാണ്.
കർഷകൻ ജോയി ആത്മഹത്യ ചെയ്തതിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫിസർ സണ്ണിയെയും സിലീഷീനെയും റവന്യൂവകുപ്പ് സസ്പെൻഡ് ചെയ്തു. തുടർന്നാണ് വിശദമായ അന്വേഷണത്തിനായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യൂ അഡീഷണൽ സെക്രട്ടറി പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തിയത്.
ആത്മഹത്യയ്ക്ക് ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാൽ ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. തഹസീൽദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്നം പരിഹരിക്കാൻ വില്ലേജ് ഓഫിസറുെട ഭാഗത്ത് നിന്ന് കാര്യമായ നീക്കമുണ്ടായില്ല.
ഇതാണ് അനിഷ്ട സംഭവങ്ങൾക്കിടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ജോയിയുടെ ആത്മഹത്യയ്ക്ക് കുടുംബപ്രശ്നങ്ങളും കാരണമായെന്നും സഹോദരനുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സിലീഷ് തോമസിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 21 ന് രാത്രിയിലാണ് സ്വന്തമായുള്ള ഭൂമിയ്ക്ക് കരമടയ്ക്കാൻ വൈകുന്നതിലുള്ള മനോവിഷമത്തിൽ കർഷകൻ ജോയി ചെമ്പനോട വില്ലേജ് ഓഫിസിൽ തൂങ്ങിമരിച്ചത്.