മൂന്നു മാസം മുൻപായിരുന്നു ബെൽബിയുടെ അപ്പച്ചൻ സെബാസ്റ്റ്യന്റെ മരണം. അപ്പന്റെ മരണം കഴിഞ്ഞ് അധികം നാളാകാത്തതിനാൽ ബന്ധുവിന്റെ വീട്ടിൽ മാമ്മോദീസയുടെ ആഘോഷദിനം പോകേണ്ടെന്നു കരുതിയാണു തലേന്നു പോയത്. ആ യാത്രയിലാണു കാർ നിയന്ത്രണം വിട്ടു തോട്ടിലേക്കു വീണു ബെൽബിക്ക് അമ്മയും ഭാര്യയും മകനും നഷ്ടപ്പെട്ടത്.
ഉറ്റവരുടെ ചേതനയറ്റ ശരീരത്തിനരികിലിരുന്നു വാവിട്ടുകരയുകയായിരുന്നു ബെൽബി. ആ കരച്ചിൽ ഒരു നാടിനെ മുഴുവൻ കണ്ണീർക്കടലിലാഴ്ത്തി. അമ്മയും ഭാര്യയും ആറ്റുനോറ്റുണ്ടായ മകനും ഒരു ദിവസം പെട്ടെന്നു തന്നെ വിട്ടുപോയതു താങ്ങാൻ ബെൽബിക്കു കഴിഞ്ഞിട്ടില്ല. ബെൽബി ഹണിയെ വിവാഹം ചെയ്തതു 11 വർഷങ്ങൾക്കു മുൻപാണ്.
വർഷങ്ങളോളം മക്കൾ ഇല്ലായിരുന്നു. എട്ടു വർഷത്തിനു ശേഷമാണ് ആരോൺ ജനിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് ബെൽബി പറയുന്നുണ്ടായിരുന്നു. ‘ആറ്റുനോറ്റുണ്ടായ മകനാണ്, എങ്ങനെയെങ്കിലും രക്ഷിക്കണേയെന്ന്’. ബെൽബിക്കു മകനെ തിരിച്ചുനൽകാൻ അവർ ആവോളം പരിശ്രമിച്ചെങ്കിലും വിധി മറ്റൊന്നായി.