റാസൽഖൈമ: വാഹനാപകടത്തിൽ പൊള്ളലേറ്റ ഇന്ത്യൻ ഡ്രൈവർക്ക് സ്വദേശി വനിത രക്ഷകയായി. അപകടസ്ഥലം വഴി വാഹനമോടിച്ചു പോയിരുന്ന വനിതയാണു ഡ്രൈവറുടെ ജീവൻ രക്ഷിച്ചത്.
റാസൽഖൈമയിലെ രക്തസാക്ഷി റോഡിലാണു സഭവം . ഇന്ത്യക്കാരനായ ഹർക്രീത് സിങ് ഓടിച്ചിരുന്ന ചരക്കുവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിങ് ഓടിച്ചവാഹനത്തിൽ നിന്നു വസ്ത്രത്തിനു തീ പിടിച്ചു. ഉടനെ ചാടിയിറങ്ങിയ അദ്ദേഹം എന്തുചെയണമറിയാതെ പരിഭ്രാന്തനായി ഓടി. പെട്ടെന്നു അതുവഴിവന്ന ഒരുസ്ത്രീ അയാളുടെമുന്നിലെത്തി. അവർ ധരിച്ചിരുന്ന മേൽ വസ്ത്രം (അബായ) അഴിച്ചു ഡ്രൈവറെ പുതപ്പിച്ചു തീകെടുത്തി. വസ്ത്രത്തിൽ പിടിച്ച തീ പൂർണമായും അണഞ്ഞെന്നു ഉറപ്പാക്കിയ ശേഷമാണു അവർ സംഭവസ്ഥലത്തുനിന്നു പോയത്. വാഹനത്തിൽ ഒരു സ്വദേശി പുരുഷനും ഉണ്ടായിരുന്നതായി സിങ് ഓർക്കുന്നു.
ധീരവനിതയെ പൊലീസ് ആദരിക്കും.
ഇന്ത്യൻ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ സംഭവസ്ഥലത്ത് എത്തിയ 'ദൈവത്തിന്റെ കൈ' ആയ വനിതയെ പൊലീസ് അന്വേഷിക്കുകയാണ്. അപകടത്തിൽ ഡ്രൈവറുടെ കാബിനിലാണു തീ ഉയർന്നതെന്നു റാസൽഖൈമ പൊലീസ് ആംബുലൻസ് ആന്റ് റസ്ക്യൂ വകുപ്പ് തലവൻ മേജർ താരിഖ് മുഹമ്മദ് അൽശർഹാൻ അറിയിച്ചു. ഡ്രൈവറുടെ ജീവൻ രക്ഷിച്ച വനിതയെ കണ്ടെത്തി പൊലീസ് ആദരിക്കുമെന്നു മേജർ താരിഖ് പറഞ്ഞു. ഈ സംഭവങ്ങൾക്ക് സാക്ഷിയായി പരിസരത്ത് ഉണ്ടായിരുന്ന ഒരു സ്വദേശിയാണു പൊലീസിൽ വിവരം അറിയിച്ചത്. മുഖത്തും ദേഹത്തും പൊള്ളലേറ്റ ഡ്രൈവർ ആശുപത്രിയിൽ സുഖംപ്രാപിച്ച് വരുന്നു.