ദുബായ് : തിരക്കേറിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ 16കാരി മരിച്ചു. വാഹനം ഒാടിച്ചിരുന്ന 42കാരനടക്കം കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു. ഇൗ റോഡിൽ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററാക്കിയ ശേഷം നടന്ന ആദ്യത്തെ അപകട മരണമാണിത്. ഇൗ മാസം പതിനഞ്ചിനായിരുന്നു പുതിയ വേഗ പരിധി പ്രാബല്യത്തിൽ വന്നത്.
മരിച്ച പെൺകുട്ടിയും പരുക്കേറ്റവരുമെല്ലാം ജോർദാനിയൻ സ്വദേശികളാണ്. അമിതവേഗത്തിൽ സഞ്ചരിച്ച ഫോർവീലർ സിലിക്കൻ ഒയാസിസിന് മുൻപിലായി റോഡിൽ നിന്ന് തെന്നിവീണ് സിമൻ്റ് വേലിയിലിടിച്ചായിരുന്നു അപകടമുണ്ടായതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി.സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.