എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോൺവിളി വിവാദം ജഡ്ജി പി.എസ്.ആന്റണി കമ്മിഷൻ അന്വേഷിക്കും. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയോ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്നാണ് കമ്മിഷൻ പരിശോധിക്കുക. മൂന്ന് മാസമാണ് കമ്മിഷന്റെ കാലാവധി.
എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോൺ സംഭാഷണം സംബന്ധിച്ച് സമഗ്രമായ അന്വേഷണമാണ് ജുഡീഷ്യൽകമ്മിഷൻ നടത്തുക. ഫോൺ സംഭാഷണം ഒരു സ്വകാര്യ ടിവി ചാനൽ സംപ്രേഷണം ചെയ്തതിന്റെ നിജസ്ഥിതി കണ്ടെത്തണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നിൽ ഗൂഢാലോചനയോ നിയമവിരുദ്ധമായ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് കമ്മിഷന്റെ പ്രധാന ചുമതല.
സംഭാഷണം ഏത് സാഹചര്യത്തിലാണ് ഉണ്ടായത്, ഇത് റെക്കോഡ് ചെയ്തത് എങ്ങിനെയാണ്, അതിനേശേഷം എഡിറ്റ് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ എന്നിവയും അന്വേഷണ പരിധിയിൽ വരും. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും കണ്ടെത്തണം. ഈ വിവാദവുമായ ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കാര്യങ്ങൾ ഉയർന്ന് വന്നാൽ, അവയും കമ്മിഷന് പരിശോധിക്കാം.
സഹായം അഭ്യർഥിച്ച് സമീപിച്ച വീട്ടമ്മയോട് മന്ത്രിയായിരുന്ന െ.കെ.ശശീന്ദ്രൻ സഭ്യമല്ലാതെ ഫോണി സംസാരിച്ചു എന്നതാണ് ഉയർന്ന്് വന്ന പരാതി. ഫോൺ സംഭാഷണം പുറത്തുവനമനതിനെ തുടർന്ന് എ.കെ.ശശീന്ദ്രൻ 26ാം തീയതി മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ജുഡീഷ്യൽകമ്മിഷനായി നിയമിതനായ ജഡ്ജി പി.എസ്.ആന്റണി എറണാകുളം കാക്കനാട് സ്വദേശിയാണ്. 2016ലാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.