ബാലുശേരി മുണ്ടക്കര എയുപി സ്കൂളിലെ വികസന സെമിനാറും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്യാനെത്തുമ്പോഴാണ് വിവാദ ടെലിഫോൺ സംഭാഷണം ചാനലിൽ സംപ്രേഷണം ചെയ്യുന്ന വിവരം എ.കെ.ശശീന്ദ്രൻ അറിയുന്നത്.
പരിപാടികളിൽ എല്ലാവരെയും അഭിവാദ്യം ചെയ്തു കുശലാന്വേഷണം നടത്തി മാത്രം വേദിയിൽ കയറാറുള്ള മന്ത്രി ഇന്നലെ ആരോടും മിണ്ടാതെ വേദിയിൽ കയറി. ഹ്രസ്വമായ ഉദ്ഘാടന പ്രസംഗം.
ഇതിനിടയ്ക്കാണ് ചാനലിൽ വാർത്ത വന്ന വിവരം അറിയുന്നത്. പ്രസംഗം കഴിഞ്ഞതോടെ മറ്റു പൊതു പരിപാടികൾ പരിപാടികളെല്ലാം അദ്ദേഹം റദ്ദാക്കി. ബാലുശേരിയിൽ നിന്നു നേരെ വെസ്റ്റ്ഹില്ലിലെ സർക്കാർ ഗെസ്റ്റ് ഹൗസിലെ തന്റെ സ്ഥിരം മുറിയിലേക്കു തിരിച്ചു.
ഗെസ്റ്റ് ഹൗസ് പടിക്കൽ മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും കൂടുതലൊന്നും പ്രതികരിക്കാതെ ഒന്നാം നമ്പർ മുറിയിൽ കയറി വാതിലടച്ചു ടിവിക്കു മുന്നിലിരുന്നു. എ.സി. ഷൺമുഖദാസ് പഠനകേന്ദ്രത്തിന്റെ യോഗം വിളിച്ചിരുന്നതിനാൽ ഭാരവാഹികളും മുറിയിലുണ്ടായിരുന്നു. 12 മണിയോടെ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു.
സംരക്ഷിക്കില്ലെന്ന സൂചന മുഖ്യമന്ത്രിയിൽ നിന്നു ലഭിച്ചതോടെ രാജിയല്ലാതെ മറ്റു പോംവഴി ശശീന്ദ്രനു മുന്നിൽ ഇല്ലായിരുന്നു. ശശീന്ദ്രനെ താഴെയിറക്കാനുള്ള നീക്കം സ്വന്തം പാർട്ടിയിലെ ഒരു ചേരിയിൽ സജീവമായിരുന്നതിനാൽ അതിവേഗം രാജിയെന്ന തീരുമാനം മനസ്സിലുറപ്പിച്ചു. ഇതിനിടെ പല തവണ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനുമായി സംസാരിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ രാജി തീരുമാനം മുഖ്യമന്ത്രിയെ വിളിച്ചറിയിച്ചു. പിന്നീട് മാധ്യമങ്ങളെ വിളിച്ചു മൂന്നുമണിക്കു കാണാമെന്നു പറഞ്ഞു.
രണ്ടേമുക്കാലിനു തന്നെ വാർത്താസമ്മേളനം തുടങ്ങി. സംഭാഷണം കേട്ടില്ലെന്നും ആരോപണം ഉയർന്ന സാഹചര്യത്തിൽ മുന്നണിയെ പ്രതിരോധത്തിലാക്കാതെ താൻ മാറുകയാണെന്നും അറിയിച്ചു. പതിഞ്ഞ രീതിയിലുള്ള പതിവ് സംഭാഷണശൈലി തന്നെയായിരുന്നു മാധ്യമ സമ്മേളനത്തിലുടനീളം.
തുടർന്നു മുറിയിലേക്കു മടങ്ങിയ ശശീന്ദ്രൻ അടുത്ത സുഹൃത്തുക്കളോടും മാധ്യമ പ്രവർത്തകരോടും കാര്യങ്ങൾ വിശദീകരിച്ചു. തനിക്കൊന്നും അറിയില്ലെന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു.
രാജി പ്രഖ്യാപനത്തിനുശേഷം നാലുമണിയോടെയാണ് ഉച്ചഭക്ഷണം കഴിച്ചത്. പുറത്തേക്ക് ഇറങ്ങാതെ അദ്ദേഹം ഇന്നലെ മുഴുവൻ മുറിക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടി. ഈ സമയം പുറത്ത് കോൺഗ്രസ്, ബിജെപി, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടക്കുന്നുണ്ടായിരുന്നു.