തമിഴ്നാടിന്റെ നിയുക്ത മുഖ്യമന്ത്രി ശശികലയുൾപ്പെട്ട അനധികൃത സ്വത്തു കേസിൽ സുപ്രീം കോടതി എന്തു വിധി പറയും? തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും ആ വിധി. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയും ശശികലയുമുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ നൽകിയ അപ്പീലിലാണു സുപ്രീം കോടതി വിധി പറയാനുള്ളത്. കേസിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് പി.സി.ഘോഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇതു വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ വിധിയുണ്ടായേക്കുമെന്ന സൂചനയാണ് ഇന്നലെ സുപ്രീം കോടതി നൽകിയത്. ശശികലയുടെ സത്യപ്രതിജ്‍ഞയെ അനിശ്ചിതത്വത്തിലാക്കിയതും ഇതാണ്.
തിരക്കിട്ടു സത്യപ്രതിജ്ഞ നടത്താനുള്ള നീക്കം ഇനി ഫലം കാണുമോയെന്നു കാത്തിരുന്നു കാണണം. ഇക്കാര്യത്തിൽ ഗവർണറുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് നിർണായകമാകും. കർണാടക ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയാൽ ശശികലയുടെ രാഷ്ട്രീയ രംഗപ്രവേശനത്തിനു തിരിച്ചടിയാവും. അതേസമയം, ഹൈക്കോടതി വിധി റദ്ദാക്കി, കീഴ്ക്കോടതി വിധി പൂർണമായും ശരിവച്ചു സുപ്രീം കോടതി ഉത്തരവിട്ടാൽ മാത്രമേ ശശികലയ്ക്കു മുന്നിൽ കടുത്ത പ്രതിസന്ധി ഉണ്ടാവുകയുള്ളൂ. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിപദമെന്ന മോഹം ശശികലയ്ക്ക് ഉപേക്ഷിക്കേണ്ടിവരും. ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി ശരിവച്ചാൽ ശശികലയുടെ വഴി സുഗമമാവും. ഒരുപ്രശ്നവുമില്ലാതെ മുഖ്യമന്ത്രിക്കസേരയിൽ കയറാം.
ഭാവിയിലും അനധികൃത സ്വത്തു കേസ് ഒരു വിലങ്ങുതടിയായി മുന്നിലുണ്ടാവില്ല. ഹൈക്കോടതി ഉത്തരവു റദ്ദാക്കി, കേസ് വീണ്ടും വിചാരണ നടത്താൻ സുപ്രീം കോടതി നിർദേശിക്കുന്ന സാഹചര്യമുണ്ടായാലും മുഖ്യമന്ത്രിയാവാൻ ശശികലയ്ക്കു നിയമപരമായ തടസ്സമുണ്ടാവില്ല. പക്ഷേ, കേസിൽ കുറ്റവിമുക്തയാവാതെ സ്ഥാനമേറ്റെടുത്തുവെന്ന ധാർമിക പ്രശ്നം അവിടെ ഉയരും. പ്രതിപക്ഷത്തിന് അതൊരു വലിയ ആയുധമാവുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തിൽ അനധികൃത സ്വത്തു കേസ് ശശികലയുടെ രാഷ്ട്രീയഭാവിക്കു മുന്നിൽ വലിയൊരു കീറാമുട്ടിയായി തുടരുകയാണ്. കേസിൽ സുപ്രീം കോടതി വിധി പറയാനിരിക്കേ എന്തിനാണു തിരക്കുകൂട്ടി ശശികലയെ മുഖ്യമന്ത്രിയാക്കിയതെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല.
ഇത്ര തിരക്കിട്ടു മാറ്റാൻ ഒ.പനീർസെൽവം എന്തു വീഴ്ചയാണു വരുത്തിയതെന്ന ചോദ്യത്തിനും മറുപടിയില്ല. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ശശികലയുടെ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഇതിനിടയിലാണു ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജിയുമെത്തിയത്. ഹർജിയിൽ ഇന്നു രാവിലെ വാദം കേട്ടേക്കും. അനധികൃത സ്വത്തു കേസിൽ വിധി പറയുന്നതുവരെ ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാണു ഹർജിക്കാരന്റെ ആവശ്യം. ഈ പശ്ചാത്തലത്തിൽക്കൂടിയാണു ശശികലയുടെ സത്യപ്രതിജ്ഞ എപ്പോൾ നടക്കുമെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ലാതെ പോകുന്നതും.