ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശശികലയുടെ ഭര്‍ത്താവ് നടരാജന്‍റെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിവാദത്തില്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിന്‍റെ അവയവങ്ങള്‍ നടരാജന് മാറ്റിവച്ചതില്‍ ഗൂഡാലോചനയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു
കഴിഞ്ഞദിവസമാണ് നടരാജന് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പുതുക്കൊട്ട സ്വദേശി കാര്‍ത്തികിന്‍റെ കരളും വൃക്കയുമാണ് നടരാജന് മാറ്റിവച്ചത്. എന്നാല്‍ സംഭവം വിവാദമായിരിക്കുകയാണ്. തഞ്ചാവൂരിലെ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കര്‍ത്തികിനെ റോഡ് മാര്‍ഗം തിരുച്ചിറപ്പള്ളിയിലേക്കും അവിടെനിന്നും എയര്‍ ആംബുലന്‍സില്‍ നടരാജനെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിലേക്കും എത്തിക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അവയവം മാറ്റിവെക്കാന്‍ രക്ഷിതാക്കള്‍ സമ്മതിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഒരാളെ ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് എന്തിന് ചെന്നൈയില്‍ എത്തിച്ചെന്നും സാധാരണരക്കാരായ കുടുംബത്തിന് എയര്‍ ആംബുലന്‍സില്‍ വരാനുള്ള പണം എവിടെനിന്ന് കിട്ടിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിഴിസെ സൗന്ദരരാജന്‍ ചോദിച്ചു. നടരാജനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു.
തമിഴ്നാട്ടിലെ അവയവ കൈമാറ്റ നിയമ പ്രകാരം മസ്തിഷ്ക മരണം സംഭവിക്കുന്ന ആളുടെ അവയവങ്ങള്‍ അതത് മേഖലകളിലെ ആവശ്യക്കാര്‍ക്ക് നല്‍കണം എന്നാണ് ചട്ടം. ഹൃദയം, ശ്വാസകോശം, ഒരു വൃക്ക എന്നിവ നിര്‍ബന്ധമായും മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ആശുപത്രിക്ക് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. നടരാജന് അവയവങ്ങള്‍ കൈമാറുന്നതിന് സാഹചര്യങ്ങള്‍ അനുകൂലമാക്കത്തക്കവണ്ണം യുവാവിനെ തഞ്ചാവൂരില്‍ നിന്നും ചെന്നൈയില്‍ എത്തിച്ചു എന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.