ഹരിയാനക്കാരനായ നാവികസേനാ ഉദ്യോഗസ്ഥൻ അതുൽകുമാർ പവാർ നാലു പേരിലൂടെ ജീവിക്കും. ചാലക്കുടിയിലെ അപകടത്തെത്തുടർന്നു മസ്തിഷ്ക മരണം സ്ഥിരീകരിച്ച അതുൽകുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കൽ കോളജിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ സുബ്രഹ്മണ്യ ഭട്ടിൽ പിടിപ്പിച്ചു. കരളും രണ്ടു വൃക്കകളും കൂടി ദാനം ചെയ്ത് അതുൽകുമാർ അനശ്വരനായി. കൊച്ചി ഐഎൻഎസ് ദ്രോണാചാര്യയിലെ സബ് ലഫ്റ്റനന്റും ഹരിയാന പഞ്ച്കുള സ്വദേശി രാജ്ബിർ സിങ് പവാറിന്റെ മകനുമായ അതുൽകുമാർ സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിൽ വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്.
വാഹനം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അതുൽ കുമാറിനെയും മറ്റുള്ളവരെയും ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുൽകുമാറിനെ പിന്നീട് ആസ്റ്റർ മെഡ്സിറ്റിയിലേക്കു മാറ്റി. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ, മകന്റെ അവയവങ്ങൾ സൈനിക സേവനം ചെയ്യുന്ന രോഗികൾക്ക് നൽകാനായിരുന്നു പിതാവിന്റെ ആഗ്രഹം. തുടർന്നു നാവികസേനാ ഉദ്യോഗസ്ഥർ നാഷനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനുമായി (നോട്ടോ) ബന്ധപ്പെട്ടു. മന്ത്രി കെ.കെ. ശൈലജയും ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ഇടപെട്ട് അവയവദാനത്തിന് അന്തിമരൂപം നൽകി. സർക്കാർ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മസ്തിഷ്‌ക മരണ സ്ഥിരീകരണം. ഹൃദയം, കരൾ, രണ്ടു വൃക്കകൾ എന്നിവ പ്രവർത്തനക്ഷമെന്നു കണ്ട് ഡൽഹിയിലെ നാവിക ആശുപത്രിയിൽ ചികിൽസയിലുള്ളയാൾക്കു നോട്ടോ വഴി കരൾ നൽകാനുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാൽ, സാങ്കേതിക കാരണങ്ങൾകൊണ്ട് അവർക്ക് എത്താനായില്ല.
തുടർന്ന് ബെംഗളൂരുവിലെ നാവിക ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നൽകാൻ തീരുമാനമായി. ഇന്നലെ രാവിലെ 8.30നു വായുസേനയുടെ പ്രത്യേക വിമാനത്തിലാണ് ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്കു വൃക്ക കൊണ്ടുപോയത്. ബാക്കി അവയവങ്ങൾ മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അനുയോജ്യരായ രോഗികൾക്കു മുൻഗണനാ ക്രമത്തിൽ നൽകാനും തീരുമാനമായി. കരളും ഒരു വൃക്കയും ആസ്റ്റർ മെഡ്സിറ്റിയിൽ ചികിൽസയിലുള്ള രോഗിക്കു നൽകി. അവയവങ്ങൾ ആശുപത്രിയിലെത്തിക്കാനായി ഗതാഗത നിയന്ത്രണത്തിനു കലക്ടർ മുഹമ്മദ് സഫിറുല്ല, സിറ്റി കമ്മിഷണർ എം.പി. ദിനേശ്, കോട്ടയം എസ്പി വി.എം. മുഹമ്മദ് റഫീക്ക് എന്നിവർ നേതൃത്വം നൽകി.