ഇന്ത്യൻ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊൻതൂവൽ കൂടി വരുന്നു. ഒരു വിക്ഷേപണത്തിൽ 83 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തുന്നതോടെ ആ റെക്കോർഡ് നേട്ടം കൂടി ഇന്ത്യ സ്വന്തമാക്കും. ജനുവരി അവസാനത്തോടെ 83 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിക്കാനാണ് പദ്ധതി. പിഎസ്എൽവി ഉപയോഗിച്ചാണ് വിക്ഷേപണം. കഴിഞ്ഞ വർഷം 20 ഉപഗ്രങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓർബിറ്റിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിലും ഐഎസ്ആർഒ വിജയിച്ചു.
ഇനിയുള്ളത് വലിയൊരു ലക്ഷ്യമാണ്. 83 ഉപഗ്രഹങ്ങൾ ഉൾപ്പടെ 1400 കിലോഗ്രാം പേലോഡ് വിക്ഷേപണം വിജയിച്ചാൽ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി ഇന്ത്യ മാറും. ഇസ്രായേൽ, കസാക്കിസ്ഥാൻ, നെതർലാൻഡ്, അമേരിക്ക, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 500 കിലോഗ്രാമിന്റെ ചെറിയ ഉപഗ്രഹങ്ങാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ 730 കിലോഗ്രാം ഭാരമുള്ള മൂന്നു ഉപഗ്രഹങ്ങളും വിക്ഷേപിക്കും.
2017 ആദ്യ പാദത്തിൽ ഒരു റോക്കറ്റില്‍ 83 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതി. വിദേശ ഉപഗ്രഹങ്ങളെല്ലാം ചെറുതാണെന്നും ആൻട്രിക്സ് കോർപ്പറേഷൻ ഡയറക്ടർ രാകേഷ് പറഞ്ഞു. 2016 ൽ ഇന്ത്യ 10 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇത് ഐഎസ്ആർഒയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് നേട്ടമാണ്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങൾ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതിൽ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂർ, ജർമ്മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഏജൻസിയും ഐഎസ്ആർഒ ആണ്.
ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് വന്നുക്കൊണ്ടിരിക്കുന്നത്. 2015 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആർഒ നേടിയത്. 2014–15 വർഷത്തിൽ 415.4 കോടി രൂപയാണ് ഐഎസ്ആർഒ നേടിയത്. 2013–14 ൽ ഇത് 136 കോടി രൂപയായിരുന്നു.
1999 മെയ് 26ന് കൊറിയയുടെ KITSAT-3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് 16 വർഷത്തിനിടെ 15 വിക്ഷേപണങ്ങളിലായി 20 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങൾക്കു ചിറകു നൽകാൻ നമ്മുടെ സ്വന്തം ഐഎസ്ആർഒക്കായി. ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യാടിസ്‌ഥാനത്തിൽ ഉപഗ്രഹ നിർമാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്‌പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.