ശബ്ദത്തിന്റെ ഇരട്ടിവേഗതയിൽ ചീറിപ്പാഞ്ഞ് ആകാശവീഥികൾ വാണിരുന്ന രാജാക്കന്മാരാണ് സൂപ്പർസോണിക് കോൺകോർഡ് വിമാനങ്ങൾ. 92 മുതൽ 128 യാത്രക്കാരെ വരെ വഹിക്കാൻ കഴിയുന്ന കോൺകോർഡ് 1969ൽ കന്നിപ്പറക്കൽ നടത്തി. തുടർന്ന് 1976ൽ സർവീസ് ആരംഭിച്ച സർവിസ് ഇരുപത്തിയേഴ് വർഷം നീണ്ടുനിന്നു. ഒടുവിൽ 2003ലാണ് പൂർണമായും സർവീസ് അവസാനിപ്പിച്ചത്. ലാഭകരമല്ലാത്തതും തുടർച്ചയായുണ്ടായ അപകടങ്ങളുമാണ് ബ്രിട്ടീഷ് എയർവേയ്സിന്റെയും, എയർഫ്രാൻസിന്റെയും അഭിമാനമായിരുന്ന സൂപ്പർസോണിക് വിമാനങ്ങളെ നിലത്തിറക്കിയത്.
എന്നാലിതാ വീരോചിതമായ വിടവാങ്ങലിനു ശേഷം വീണ്ടും തിരിച്ചുവരാനൊരുങ്ങുകയാണ് കോണ്‍കോഡ് വിമാനങ്ങൾ. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് ശബ്ദാതിവേഗ സഞ്ചാരത്തിന്റെ പുതുയുഗം സൃഷ്ടിക്കാനൊരുങ്ങുന്നത്. സൂപ്പർസോണിക് കോൺകോർഡ് സീരിസിലെ പുതുവിമാനങ്ങൾ രൂപം നല്കുമ്പോൾ പുതിയൊരുമാറ്റം പ്രതീക്ഷിക്കാമെന്നാണ് നാസയുടെ പ്രഖ്യാപനം. സൂപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുമ്പോൾ കോൺകോർഡ് വിമാനങ്ങൾ സൃഷ്ടിക്കുന്ന ശബ്ദം പണ്ടേതന്നെ വലിയ പ്രശ്നമായിരുന്നു. സോണിക് ബൂം എന്നറിയപ്പെടുന്ന ഇൗ ശബ്ദ മലിനീകരണം ഒഴിവാക്കിയായിരിക്കും പുതുവിമാനങ്ങളുടെ പിറവി എന്നാണ് റിപ്പോർട്ടുകൾ. ഇതു യാഥാർഥ്യമാവുന്നതോടെ ശബ്ദത്തിന്റെ ഇരട്ടി വേഗതയിലുള്ള ആഡംബര യാത്രയ്ക്ക് വഴിയൊരുങ്ങും എന്ന പ്രതീക്ഷയിലാണ് ലോകം.
Advertisement