കേന്ദ്രസർക്കാരിന്റെ കശാപ്പു നിരോധനത്തെ നിയമപരമായി നേരിടാൻ ഒരുങ്ങി കർണാടക. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നിയപോരാട്ടം നടത്താനാണ് കർണാടകയുടെ നീക്കം. കശാപ്പു നിരോധനത്തിനെതിരെ നിയമപോരാട്ടം നടത്താനാണ് കർണാടക സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വരൾച്ചമൂലം ദുരിതത്തിലായ സംസ്ഥാനത്തെ കർഷകർക്ക് ഇരുട്ടടി നൽകുന്നതാണ് പുതിയ ഉത്തരവെന്നാണ് സർക്കാർ വിലയിരുത്തൽ. പുതിയ ഉത്തരവ് നിലവിൽ വന്നാൽ കർണാടകയിൽ നിന്നുള്ള കന്നുകാലി കയറ്റുമതിയും നിലക്കും.
ഇത് പതിനായിരക്കണക്കിന് ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കും. കശാപ്പു നിരോധനം സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയപ്പോൾ തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തിരുന്നു. കേരളം ഉൾപ്പടെയുള്ള ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളുടെ സഹകരണവും നിയമപോരാട്ടത്തിൽ കർണാടക പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ഛ് മറ്റുസംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു. ബി ജെ പി കൊണ്ടുവന്ന ഗോവധ നിരോധന ബിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നശേഷം റദ്ധാക്കിയിരുന്നു.