ശശികലയുടെ അനധികൃത വി ഐ പി ജയിൽവാസം പുറത്തുകൊണ്ടുവന്ന കർണാടക മുൻ ജയിൽ ഡി ഐ ജി. ഡി രൂപയുടെ ജീവിതം സിനിമയാകുന്നു. രാജീവ് ഗാന്ധി വധവും,വീരപ്പന്റെ ജീവിതവും സിനിമയാക്കിയ ദക്ഷിണെന്ത്യൻ സംവിധായകൻ എ എം ആർ രമേഷാണ് രൂപയുടെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നത്.
അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി വി കെ ശശികല, പരപ്പന അഗ്രഹാര ജയിലിൽ അനധികൃത സൗകര്യങ്ങൾ അനുഭവിക്കുന്നു എന്ന ഡി ഐ ജി രൂപയുടെ കണ്ടെത്തൽ വൻ വിവാദത്തിനാണ് വഴിവെച്ചത്. തുടർന്ന് രൂപക്കെതിരെ വകുപ്പുതല നടപടിയെത്തിയെങ്കിലും മാധ്യമങ്ങളിലൂടെ മേലധികാരികൾക്ക് മറുപടി നല്കിയതോടെ രൂപ താരമായി. കർണാടകയുടെ കിരൺ ബേദി എന്ന വിളിപ്പേരും ആരാധകർ ചാർത്തിനൽകി.
രൂപയുടെ നീക്കങ്ങൾ സർക്കാരിന് തലവേദന ആയതോടെ ജയിൽ വകുപ്പിൽ നിന്ന് ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റം. 17 വർഷത്തെ സർവീസിനിടയിൽ 26ആം സ്ഥലം മാറ്റം. ഇതോടെയാണ് ക്രൈം സിനിമകളുടെ സംവിധായകൻ എ എം ആർ രമേഷ് രൂപയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചത്. തിരക്കഥ എഴുതാൻ ആരംഭിച്ച രമേഷ് ഇതിനോടകം തടവുകാരോടും ജയിൽ ജീവനക്കാരോടും സംസാരിച്ചു. എന്നാൽ രൂപയോട് ഇതുവരെ സിനിമക്കാര്യം ചർച്ച ചെയ്തിട്ടില്ല. തിരക്കഥയുടെ ആദ്യഭാഗം പൂർത്തിയായ ശേഷം രൂപയുമായി ചർച്ച നടത്തുമെന്നാണ് സംവിധായകന്റെ നിലപാടു. രാജീവ് ഗാന്ധി വധം വിഷയമായ സൈനൈഡ് വീരപ്പന്റെ കഥ പറഞ്ഞ അട്ടഹാസ എന്നിവയാണ് രമേഷിന്റെ പ്രമുഖ സിനിമകൾ. രൂപയുടെ സിനിമ തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ പുറത്തിറക്കാനാണ് ആലോചിക്കുന്നത്.