തമിഴ്നാട്ടില്‍ പതിനെട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത ഹര്‍ജി മദ്രാസ് ഹൈക്കോടതി ഒക്ടോബര്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിനായാണ് ഭരണപക്ഷവും പ്രതിപക്ഷവും ദിനകരന്‍ പക്ഷവും ഒരുപോലെ കാത്തിരിക്കുന്നത്. പതിനെട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി കോടതി റദ്ദാക്കിയാല്‍ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകും.
വിശ്വാസ വോട്ടെടുപ്പ് സമയത്ത് ദിനകരന്‍ വിഭാഗ എം.എല്‍.എമാര്‍ കൂറുമാറുക കൂടി ചെയ്താല്‍ ഭരണംതന്നെ താഴെവീഴും. എന്നാല്‍ സ്പീക്കറുടെ അധികാരപരിധിയില്‍ കൈകടത്താന്‍ ഹൈക്കോടതി വിസമ്മതിച്ചാല്‍ ദിനകരന്‍ വിഭാഗം മേല്‍ക്കോടതിയെ സമീപിക്കും. ഇതിനിടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ എടപ്പാടിക്ക് വിശ്വാസ വോട്ട് നേടാനുമാകും. വീണ്ടും നിയമപോരാട്ടങ്ങളിലേക്ക് തന്നെ തമിഴ്നാട് രാഷ്ട്രീയം ചെന്നെത്തും. പ്രതിപക്ഷത്തിന്‍റെ നീക്കം പ്രധാനമാണ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും കോടതി തീരുമാനം വരട്ടെയെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട്.
സ്പീക്കറും ഗവര്‍ണറും മുഖ്യമന്ത്രിയും അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി.എം.കെ എം.എല്‍.എമാരുടെ യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദിക്കാനുള്ള വാര്‍ത്ത ഉടനുണ്ടാകുമെന്ന് തിരുച്ചിറപ്പള്ളിയില്‍ നീറ്റിനെതിരായ പ്രതിഷേധ യോഗത്തില്‍ ദിനകരന്‍ ആവര്‍ത്തിക്കുകയും ചെയ്തു.