തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച എം.എല്‍.എമാര്‍ ഇന്ന് നേരിട്ട് സ്പീക്കറുടെ ചേംബറില്‍ ഹാജരാകണം. എം.എല്‍.എമാര്‍ കൂര്‍ഗിലെ സ്വകാര്യ റിസോര്‍ട്ടില്‍ തുടരുകയാണ്. കരാറുകാരന്‍ ആത്മഹത്യചെയ്ത കേസില്‍ ആരോപണവിധേയനായ ദിനകരന്‍ പക്ഷ എം.എല്‍.എ പളനിയപ്പന്‍ മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ശശികലയെ നീക്കിയതിന് ശേഷം തമിഴ് രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമായി. ഒ.പി.എസിന്‍റെയും ഇ.പി.എസിന്‍റെയും നീക്കങ്ങള്‍ കരുതലോടെയാണ്. ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ മദ്രാസ് ഹൈക്കോടതിയെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിക്കേണ്ടതുണ്ട്. ദിനകരന്‍ വിഭാഗത്തിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കങ്ങളും നടക്കുന്നു. മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച എം.എല്‍.എമാരില്‍ പതിനെട്ട് പേരോട് ഇന്ന് നേരിട്ട് ഹാജരാകാനാണ് സ്പീക്കര്‍ ധനപാലന്‍ ആവശ്യപ്പെട്ടത്. എ.ഐ.എ.ഡി.എം.കെ ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നിര്‍ദേശം. എന്നാല്‍ എം.എല്‍.എമാര്‍ ഹാജരാകുമോ എന്ന് വ്യക്തമാക്കിട്ടിയില്ല. അതേസമയം സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും, എങ്ങനെ വീഴ്ത്തുമെന്ന കാര്യത്തില്‍ ദിനകരനും ആശങ്കയുണ്ട്. കാത്തിരുന്ന് കാണാനാണ് ദിനകരന്‍ പറയുന്നത്.
എടപ്പാടി പളനിസാമിയെ പിന്തുണക്കണമെന്ന് പറഞ്ഞ് തമിഴ്നാട് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിനകരന്‍ അനുകൂല എം.എല്‍.എമാര്‍ കുശാല്‍നഗര്‍ ഡി.എസ്.പിക്ക് പരാതി നല്‍കി. കരാറുകാരന്‍ ആത്മഹത്യചെയ്ത കേസില്‍ ആരോപണവിധേയനായ പി.പളനിയപ്പന്‍ എം.എല്‍.എ ഒളിവില്‍പ്പോയി. കൂര്‍ഗിലെ റിസോര്‍ട്ടില്‍ പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല.