സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
ഭീഷണിയുമായി ഒട്ടേറെ കത്തുകള്‍ വന്നെന്നും തപാലില്‍ മനുഷ്യവിസര്‍ജ്യം അടങ്ങിയ കവര്‍ എത്തിയെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു. നടിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ കേസ് എടുത്തതിനു ശേഷമാണു വധഭീഷണി ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎൽഎയ്ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തിരുന്നു. തുടർന്നു വനിത കമ്മിഷനും പി.സി. ജോർജുമായി പരസ്യമായി ആരോപണ പ്രത്യാരോപണങ്ങളും നടന്നു. വാര്‍ത്താസമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണു വനിതാ കമ്മിഷന്‍ കണ്ടെത്തിയത്.
‘ക്രൂരമായ ആക്രമണമാണു നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ കഴിഞ്ഞത്. ഡല്‍ഹിയിലെ നിര്‍ഭയയെപ്പോലെയാണു താന്‍ ആക്രമിക്കപ്പെട്ടതെന്നാണു നടി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ നടി ഏത് ആശുപത്രിയിലാണു ചികിത്സ തേടിയത്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നിരപരാധിയാണ്’ തുടങ്ങിയ പരാമർശങ്ങളാണ് പി.സി. ജോർജ് നടത്തിയത്.
കമ്മിഷൻ കേസെടുത്തപ്പോഴും പി.സി. ജോർജ് വെല്ലുവിളികൾ തുടർന്നു. കമ്മിഷൻ വിളിച്ചാലും സൗകര്യമുണ്ടെങ്കിൽ മൊഴി നൽകുമെന്നായിരുന്നു ജോർജ് പറഞ്ഞത്. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മിഷനു സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, പി.സി. ജോർജ് എംഎൽഎയുടെ വിരട്ടൽ വനിത കമ്മിഷനോടു വേണ്ടെന്നായിരുന്നു അധ്യക്ഷ എം.സി. ജോസഫൈന്റെ പ്രതികരണം.