നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നതു ഗൂഢാലോചനയും പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊലീസ് സംശയിക്കുന്ന ചിലർ ഇതിലുൾപ്പെട്ടതിന്റെ സാഹചര്യത്തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണ്. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ മാർച്ചിൽ തന്നെ പൊലീസിനു ലഭിച്ചെന്നും അതു സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബെഹ്റ മലയാള മനോരമയോടു പറഞ്ഞു.
ഇപ്പോൾ പുതിയതായി കുറ്റകൃത്യം സംബന്ധിച്ച ഒരു തെളിവും പൊലീസ് ശേഖരിച്ചിട്ടില്ല. എന്നാൽ അക്രമത്തിനു പിന്നിലുള്ളവരെക്കുറിച്ചു കുറെ വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തന്റെ ഓഫിസിൽ ചേർന്ന യോഗത്തിൽ നടിയെ വാഹനത്തിൽ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ കാണിച്ചെന്ന വാർത്തകൾ തികച്ചും അസത്യമാണ്. അവിടെ ഈ വിഷയമല്ല ചർച്ച ചെയ്തത്. ചർച്ചയുടെ വിശദാംശം പുറത്തു പറയാനും കഴിയില്ല.
കഴിഞ്ഞ മാർച്ചിൽ പ്രതി സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ ഈ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അതു ഫൊറൻസിക് ലാബിൽ പരിശോധിച്ചാണു വ്യക്തത വരുത്തിയത്. പൊലീസ് അന്നേ ഈ ദൃശ്യങ്ങൾ സ്ഥിരീകരിച്ചിരുന്നു. അക്കാര്യം കോടതിയെയും അറിയിച്ചിട്ടുണ്ട്. അതാണു കേസിലെ ഒരു തെളിവും – ബെഹ്റ പറഞ്ഞു.
ഇപ്പോഴത്തെ അന്വേഷണം കുറ്റകൃത്യം ചെയ്യാൻ പ്രതികളെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ, ആക്രമണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നിവ കണ്ടെത്താനാണ്. കോടതിയുടെ അനുമതിയോടെയാണ് അന്വേഷണം നടത്തുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ സംഭവത്തിനു പിന്നിൽ ചിലരുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിന്റെ സാഹചര്യത്തെളിവുകൾ ശേഖരിച്ചു വരികയാണ്. വ്യക്തമായ കൂടുതൽ തെളിവു ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കേസിൽ ആരൊക്കെ കൂടുതലായി ഉൾപ്പെട്ടിട്ടുണ്ടെന്നോ അറസ്റ്റുണ്ടാകുമെന്നോ വെളിപ്പെടുത്താൻ ഡിജിപി തയാറായില്ല. നടിയെ വാഹനത്തിൽ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മാർച്ചിൽ തന്നെ പരിശോധനയ്ക്കായി ലഭിച്ചെന്നും അതിന്റെ വിശദാംശം അടുത്ത ദിവസം തന്നെ അന്വേഷണസംഘത്തിനു കൈമാറിയെന്നും ഫൊറൻസിക് ലാബ് ഉന്നതരും പറഞ്ഞു. അതിനുശേഷം ദൃശ്യങ്ങൾ ഉൾപ്പെട്ട മൊബൈൽ ഫോണോ സിം കാർഡോ കംപ്യൂട്ടറോ ഒന്നും തന്നെ അവിടെ പരിശോധിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.