നിതീഷ് കുമാറിന്റെ തീരുമാനം വ്യക്തിപരമെന്ന് ജെഡിയു പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവ. പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും അരുൺ ശ്രീവാസ്തവ പറഞ്ഞു. നിതീഷ് കുമാറിന്റെ എതിര്‍ചേരിയിലുള്ളവരുടെ യോഗം ഡല്‍ഹിയില്‍ തുടരുന്നു.
ബിജെപി സഖ്യം അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി എം.പിമാരായ എം.പി വീരേന്ദ്ര കുമാറും അലി അന്‍വറും വ്യക്തമാക്കിയിരുന്നു. നിതീഷിന്‍റെ ചേരിമാറ്റത്തില്‍ അതൃപ്തിയുള്ള മുതിര്‍ന്ന നേതാവ് ശരദ് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്‍ഡിഎയിലേക്ക് അതിനാടകീയമായുള്ള നിതീഷ് കുമാറിന്‍റെ മടക്കം ജെഡിയുവിനെ പിളര്‍പ്പിന്‍റെ വക്കിലെത്തിച്ചിരിക്കുകയാണ്. ജനപ്രതിനിധികളിലെ ഭൂരിഭാഗം പേരും നിതീഷിനൊപ്പമാണെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്നനേതാവ് ശരദ് യാദവ് എതിര്‍ചേരിയിലാണെന്നതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്.
ബിജെപിയുമായി കൈകോര്‍ത്തത് ന്യൂനപക്ഷ വോട്ട് ബാങ്ക് ഒലിച്ചുപോകാന്‍ ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്ത്തിക്കാട്ടിയതില്‍ പ്രതിഷേധിച്ച് 2015 ല്‍ ബിജെപിയുമായി സഖ്യം പരിഞ്ഞ നിതീഷിന് വീണ്ടും മോദിയോടൊപ്പം ചേരുന്നതിനെ ന്യായീകരിക്കാന്‍ അഴിമതി വിരുദ്ധ പോരാട്ടം മാത്രമാണ് ആയുധം. നിതീഷിന്‍റെ തീരുമാനം പാര്‍ട്ടിക്ക് ഗുണകരമല്ലെന്നാണ് ശരദ് യാദവിന്‍റെ വിലയിരുത്തല്‍. രണ്ടുദിവസത്തിനകം ശരദ് യാദവ് പക്ഷം നിലപാട് വ്യക്തമാക്കും.