ദേശീയ പാര്‍ട്ടിയിലെ ഭിന്നത സംബന്ധിച്ച് നിലപാടുമാറ്റി എം.പി വിരേന്ദ്രകുമാർ. ജെ.ഡി.യു കേരള ഘടകം ദേശീയ തലത്തിൽ ശരത് യാദവിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. സ്വതന്ത്രമായി നിൽക്കാമെന്ന നിർദേശത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് വിരേന്ദ്രകുമാർ നിലപാട് മാറ്റിയത്. പതിനേഴിന് ശരത് യാദവ് പക്ഷം വിളിച്ചുചേർത്ത ദേശീയ എക്സിക്യൂട്ടീവിൽ കേരള ഘടകം പങ്കെടുക്കും
ആരുടെ കൂടെ നിൽക്കണമെന്ന ജെ.ഡി.യു കേരള ഘടകത്തിലെ തർക്കത്തിനാണ് പരിഹാരമാകുന്നത്. നിതീഷ് കുമാറിനെയും ശരത് യാദവിനെയും തള്ളി സ്വതന്ത്രമായി നിൽക്കാനായിരുന്നു സംസ്ഥാന അധ്യക്ഷൻ വിരേന്ദ്രകുമറിന്റെ തീരുമാനം. എന്നാൽ ഇതിനനെതിരെ നേതാക്കളായ ഷെയ്ക് പി.ഹാരിസും വർഗീസ് ജോർജും കെ.പി മോഹനു പാർട്ടി ഉപസമിതിയിൽ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. ദേശീയ പാർട്ടിയായി നിൽക്കണമെന്ന താൽപര്യമായിരുന്നു നേതാക്കൾ ഉന്നയിച്ചിരുന്നത്.
സമ്മർദം ശക്തമായതോടെ നിലപാട് മാറ്റാൻ വിരേന്ദ്രകുമാർ നിർബന്ധിതനായി. കഴിഞ്ഞ ദിവസം ശരത് യാദവുമായി കൂടിക്കാഴ്ച്ച നടത്തിയ വിരേന്ദ്രകുമാർ പതിനേഴിന് നടക്കുന്ന ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകി. അതേ സമയം ശരത് യാദവ് പക്ഷത്തോടപ്പം ചേർന്നാൽ രാജ്യസഭാ അംഗത്വം റദ്ദാക്കുമെന്ന നിതീക്ഷ് കുമാറിന്റെ ഭീഷണി നിലനിൽക്കുകയാണ്. ജനതാദൾ എസുമായി ലയിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും പാർട്ടിയിൽ സജീവമാണ്.