വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.വിന്‍സന്റ് എംഎല്‍എ യെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയെ സമീപിക്കും. ജാമ്യത്തിനായി വിന്‍സന്റും നാളെ കോടതിയിലെത്തും. ഇന്നലെ അറസ്റ്റിലായ എംഎല്‍എ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണ്.
പരാതിയ്ക്കാധാരമായ തെളിവെടുപ്പിനായിരിക്കും വിൻസെന്റിനെതിരെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകുക. എം.എൽ.എ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിക്കാരി ആരോപിക്കുന്ന കടയിലും ,ഒപ്പം വീട്ടിലും തെളിവെടുപ്പ് ആവശ്യമാണെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യം പ്രത്യേകം കസ്റ്റഡിയപേക്ഷയിൽ ചൂണ്ടികാട്ടുമെന്നും അന്വേഷണ സംഘം പറയുന്നു. നിലവിലെ സാഹചര്യത്തിൽ പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചേക്കും.
അതേസമയം അറസ്റ്റിനുശേഷം ആശുപത്രിയിലും ,പൊലീസ് സ്റ്റേഷനിലും,കോടതിയിലും ഹാജരാക്കിയപ്പോൾ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് പൊലീസിന് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിൽ തെളിവെടുപ്പ് എങ്ങനെ നടത്തുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്. കൂടാതെ അന്വേഷണ സംഘത്തെ നയിക്കുന്ന കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാബീഗത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും.
എന്നാൽ ജാമ്യാപേക്ഷയുമായി എം.വിൻസെന്റും നാളെ കോടതിയിലെത്തും. പരാതി കെട്ടിചമച്ചതാണെന്നും ,അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഇക്കാര്യം അദ്ദേഹം മാധ്യമ പ്രവർത്തകരോടും പറഞ്ഞിരുന്നു.