കോവളം കൊട്ടാരം സ്വകാര്യഗ്രൂപ്പിന് കൈമാറിയതിനെതിരെ എം.വിൻസന്റ് എം.എൽ.എ 24 മണിക്കൂർ ഉപവാസസമരത്തിൽ. കോൺഗ്രസ് നേതാക്കളാരും സമരത്തിൽ പങ്കെടുക്കുന്നില്ല. കൊട്ടാരം കൈമാറിയതിനെതിരെ സമരത്തിനില്ലെന്ന കെ.പി.സി.സി തീരുമാനത്തിന് പിന്നാലെയാണ് എം.എൽ.എയുടെ ഒറ്റയാൾ പോരാട്ടം.
പീഡനക്കേസിൽ ജാമ്യം നേടിയശേഷം മണ്ഡലത്തിൽ എം.വിൻസന്റ് എം.എൽ.എ നടത്തുന്ന ആദ്യസമര പരിപാടിയാണിത്. കോവളം കൊട്ടാരത്തിന് സമീപം നടക്കുന്ന സമരം പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കൊട്ടാരം കൈമാറിയതിനെതിരെ സമരത്തിനില്ലെന്ന കെ.പി.സി.സി നേതൃത്വത്തിന്റെ വിശദീകരണത്തിന് പിന്നാലെയാണ് വിൻസന്റിന്റെ ഉപവാസം. ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഒഴികെ പ്രമുഖ നേതാക്കളാരും സമരത്തിൽ പങ്കെടുക്കുന്നില്ല. കൊട്ടാരം തിരിച്ചുപിടിക്കുന്നതുവരെ സമരപരിപാടികൾ തുടരുമെന്നും പാർട്ടിയുടെ സമ്മതത്തോടെ തന്നെയാണ് സമരമെന്നും എം.വിൻസന്റ്.
കോവളം കൊട്ടാരം വിഷയത്തിലെ നിലപാടിൽ പാർട്ടിയിൽ തന്നെ അമർഷമുണ്ട്. കെ.പി.സിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ കഴിഞ്ഞദിവസം ഇക്കാര്യം പരോക്ഷമായി പറയുകയും ചെയ്തിരുന്നു.