ജനതാദൾ യുണൈറ്റഡിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ ജെഡിഎസിൽ ഭിന്നത. ജെ.ഡി.യു മാതൃസംഘടനയിൽ ലയിക്കണമെന്ന് ജെ.ഡി.എസ് സംസ്ഥാനസമിതിയിൽ ഭൂരിപക്ഷം അംഗങ്ങൾ ആവശ്യപ്പെട്ടു. വീരേന്ദ്രകുമാർ നിലപാട് വ്യക്തമാക്കാതെ ചർച്ചക്ക് പ്രസക്തിയില്ലെന്ന് മറുപക്ഷം അഭിപ്രായപ്പെട്ടപ്പോൾ മതേതര കക്ഷികൾ ഒന്നിച്ചുനിൽക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.
ജെ.ഡി.യു ഇടതുമുന്നണിയിലേക്കെത്തുന്നുവെന്ന സൂചനകൾക്കിടയിലാണ് ജെ.ഡി.എസിന്റെ സംസ്ഥാനസമിതി വിഷയം ചർച്ച ചെയ്തത്. ജെ.ഡി.യു വരുന്നതിനെ യോഗം പൊതുവിൽ സ്വാഗതം ചെയ്തു.എന്നാൽ ജെ.ഡി.യു മറ്റൊരുഘടകക്ഷിയായി ഇടതുമുന്നണിയിൽ വരുന്നതിനെ എതിർക്കുന്ന നിലപാടാണ് യോഗത്തിൽ ഭൂരിപക്ഷവും സ്വീകരിച്ചത്. യു.ഡി.എഫുമായി അകന്നുവെന്ന പ്രചരണം സമ്മർദതന്ത്രമാണെന്ന് മന്ത്രി മാത്യു ടി.തോമസിനോടൊപ്പമുള്ളവർ പറഞ്ഞു.
രണ്ടാംനിരനേതാക്കൾ മുന്നണിമാറ്റത്തെക്കുറിച്ച് സൂചന നൽകിയതിനുപിന്നാലെ, വീരേന്ദ്രകുമാർ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തിയത് ഇതിന്റെ ഭാഗമാണ്. 2009 ൽ കുലംകുത്തിയെന്നുവിളിച്ച് പുറത്തുപോയവരാണ് ജെ.ഡി.യു എന്ന് മാത്യു.ടി.തോമസ് ഓർമിപ്പിച്ചു. അന്നു പറ്റിയത് തെറ്റാണെന്ന് സമ്മതിച്ച് മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നതാണ് മര്യാദയെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന്
ജെ.ഡി.എസുമായി ആലോചിക്കാതെ ജെ.ഡി.യുവിനെ സ്വാഗതം ചെയ്യുന്ന സി.പി.എം നിലപാടിലുളള അതൃപ്തിയും യോഗത്തിലുയർന്നു.