ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ. കേരളത്തിൽ നിന്നുള്ള എം.എൽ.എമാർ നിയമസഭാ സമുച്ചയത്തിൽ വോട്ട് രേഖപ്പെടുത്തും. ഇരുപതാം തീയതിയാണ് വോട്ടെണ്ണൽ.
എം.എൽഎമാരും എം.പിമാരുമാണ് വോട്ടെടുപ്പിലൂടെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. സംസ്ഥാനത്തെ 138 എം.എൽഎമാരുടെ വോട്ടുകൾ പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുവോട്ട് എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് കിട്ടും. കേരളത്തിൽ നിന്ന് 139 എം.എൽ.എമാരാണ് നിയമസഭാ മന്ദിരത്തിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. ആംഗ്്ളോ ഇന്ത്യൻ അംഗത്തിന് വോട്ടവകാശമില്ല, വേങ്ങര സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. സംസ്ഥാനത്തെ ജനസംഖ്യയെ ആകെ എം.എൽഎമാരുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോൾകിട്ടുന്ന തുകയാണ് കേരളത്തിലെ ഒരു എം.എൽഎയുടെ വോട്ടിന്റെ മൂല്യം.
ഇത് 152 ആണ്. കേരളനിയമസഭയിലെ ആകെ വോട്ടുകളുടെ മൂല്യം 21,280. നിയമസഭാ മന്ദിരത്തിൽ തയ്യാറാക്കുന്ന പ്രത്യേക ബൂത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം. ലോക്സഭാ സെക്രട്ടറി ജനറലാണ് റിട്ടേണിങ് ഒാഫീസർ, സംസ്ഥാനങ്ങളിൽ നിയമസഭാ സെക്രട്ടറി അസിസ്റ്റന്റ് റിട്ടേണിങ് ഒാഫീസറും. സംസ്ഥാന ചീഫ് ഇലക്ട്രൽ ഒാഫീസറാണ് പോളിങ് സൗകര്യങ്ങള്‍ ഒരുക്കുക. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബാലറ്റ്പെട്ടി ഡൽഹിയിലേക്ക് അയക്കും. 20ന് ഫലം പ്രഖ്യാപിക്കും. ഇപ്പോഴത്തെ വിവരമനുസരിച്ച് കേരളത്തിൽ നിന്നുള്ള 20 ലോക്സഭാ എംപിമാരും ഒൻപത് രാജ്യസഭാ എം.പിമാരും ഡൽഹിയിലാണ് വോട്ട് ചെയ്യുക.