ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ സത്യപ്രതിജ്ഞയ്ക്കായി രാജ്യതലസ്ഥാനം ഒരുങ്ങി. പദവിയുടെ ഗാംഭീര്യവും രാജ്യത്തിന്റെ പൈതൃകവും വിളിച്ചോതുന്നതായിരിക്കും ചൊവ്വാഴ്ചത്തെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ.
പുതിയ രാഷ്ട്രപതിയെ എതിരേല്‍ക്കാനുള്ള ചടങ്ങുകളുടെ റിഹേഴ്സല്‍ രാഷ്ട്രപതിഭവനില്‍ ശനിയാഴ്ച നടന്നു. ചൊവ്വാഴ്ചത്തെ ചടങ്ങുകള്‍ ഇപ്രകാരമാണ്. രാവിലെ ഗാന്ധിജിയുടെ സമാധിസ്‌ഥലമായ രാജ്‌ഘട്ടിൽ സന്ദർശനം നടത്തിയശേഷം റാം നാഥ് കോവിന്ദ് രാഷ്‌ട്രപതിഭവന്റെ വടക്കേ മുറ്റത്തെത്തും. സൈനിക സെക്രട്ടറിയും രാഷ്‌ട്രപതിയുടെ അംഗരക്ഷകനും സ്വീകരിച്ചു രാഷ്‌ട്രപതിഭവനിലേക്ക് ആനയിക്കും. സ്‌ഥാനമൊഴിയുന്ന രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അവിടെ കാത്തിരിപ്പുണ്ടാകും. തുടർന്നു പ്രണബും റാംനാഥ് കോവിന്ദും രാഷ്‌ട്രപതിഭവന്റെ പുറത്തേക്കു വരുമ്പോൾ ഇരുവർക്കും ഒരുമിച്ചു രാജ്യത്തിന്റെ സല്യൂട്ട് അംഗരക്ഷകർ നൽകും.
പിന്നീടു രാഷ്‌ട്രപതിയുടെ വാഹനത്തിൽ പാർലമെന്റ് ഹൗസിലേക്ക്. രാഷ്‌ട്രപതി ഭവനിൽനിന്നു പാർലമെന്റിലേക്കുള്ള വീഥിയിൽ കര, നാവിക, വ്യോമ സേനകളിലെ ആയിരം ഭടന്മാർ സല്യൂട്ട് നൽകും. പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിനുശേഷം റാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതിഭവനിലേക്ക് ആനയിക്കും. പ്രണബ് മുഖര്‍ജി അനുഗമിക്കും. രാഷ്‌ട്രപതിഭവന്റെ നടുമുറ്റത്ത് എത്തുന്ന കോവിന്ദിനു സൈന്യം സല്യൂട്ട് നൽകും. ചടങ്ങുകള്‍ക്കുശേഷം പ്രണബ് മുഖര്‍ജി ഡല്‍ഹിയിലെ പുതിയ വീട്ടിലേക്ക്.