കെ.എസ്.ടി.പി നിർമാണങ്ങളിലെ പാളിച്ചകളെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനപ്രതിനിധികളോടുപോലും കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു. എം.സി. റോഡിൽ കോട്ടയം ഭാഗത്ത് പുതിയതായി പണിത നീലിമംഗലം പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്തുമന്ത്രിയ്ക്കും പരാതി നൽകുമെന്ന് തിരുവഞ്ചൂർ കോട്ടയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു
ഏറ്റുമാനൂർ. കോട്ടയം റൂട്ടിൽ സംക്രാന്തിയ്ക്കും കുമാരനല്ലൂരിനും ഇടയിലാണ് നീലിമംഗലംപാലം. എം.സി റോഡു നവീകരണത്തിന്റെ ഭാഗമായി മൂന്നു വർഷം മുമ്പാണ് പഴയ പാലത്തോട് ചേർന്ന് പുതിയതിന്റെ നിർമാണം തുടങ്ങിയത്. എന്നാൽ എസ്റ്റിമോറ്റോ നിർമാണ പുരോഗതിയോ ജനപ്രതിനിധികളോടും പോലും ഉദ്യോഗസ്ഥർചർച്ച ചെയ്തില്ലെന്നാണ് പ്രധാന ആരോപണം. മാത്രമല്ല അനുബന്ധ റോഡുനിർമാണവും ഭാര പരിശോധനകളും നീണ്ടുപോയതിനെത്തുടർന്ന് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുമില്ല. സ്ഥലം എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കലക്ടറുടെ നേതൃത്വത്തിൽ ചർച്ചകൾക്കായി കെഎസ്.ടി. പി ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പങ്കെടുക്കാനോ മറുപടി നൽകാനോ ഉദ്യോഗസ്ഥർ തയ്യറായില്ല. ഒടുവിൽ ഏതാനും ആഴ്ചകൾ മുമ്പ് നടത്തിയ ഭാരപരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തി. സാധാരണ ടെൻഡറുകളേക്കാൾ പലമടങ്ങ് അധികം തുകവാങ്ങി നിർമാണം നടത്തുന്ന കെസ്ടിപിയുട ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
ബലക്ഷയമുണ്ടായിട്ടും പാലം തുറക്കാൻ കെ.എസ്.ടിപി അനുമതി നൽകിയെങ്കിലും ജില്ലാ കലക്ടർ ഇടപെട്ട് തടയുകയായിരുന്നു. നിലവിൽ തൊട്ടടുത്തുള്ള പഴയപാലത്തിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇത് ഗതാഗതക്കുരക്ക് രൂക്ഷമാക്കിയിട്ടുണ്ട് അറുപത് മീറ്റർ നീളവും പതിനൊന്ന് മീറ്ററോളം വീതിയുമുള്ള പാലത്തിന് ഒരുമീറ്ററിന് പതിനഞ്ച് ലക്ഷമാണ് ചെലവായത്. എം.സി റോഡുനവകരണത്തിന് സാമ്പത്തിക സഹായം നൽകുന്ന ലോകബാങ്കും വിഷയത്തിൽ ഗൗരവത്തോടെയാണ് ഇടപെട്ടിരിക്കുന്നത്. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് മന്ത്രിയ്ക്കും വീണ്ടും പരാതി നൽകുമെന്ന് തിരുവഞ്ചൂർ പറഞ്ഞു.