പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള റോഡുകൾ പലതും മഴക്കാലത്ത് തകർന്നു. മഴമാറി നിന്ന സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണ് ഗതാഗതം പോലും അസാധ്യമായ വിധത്തിൽ റോഡ് തകരാൻ കാരണം.
പള്ളിമുക്ക്-കണ്ണമൂല-മെഡിക്കൽ കോളജ് റോഡിൽ പലയിടത്തും ടാറ് കണി കാണാനില്ല. റോഡിന്റെ ഒത്തനടുവിൽ പോലും വലിയകുഴിയാണ്. ഇരുചക്രവാഹനയാത്രക്കാർ ഇവിടെ സ്ഥിരം അപകടത്തിൽ പെടുന്നെന്ന് നാട്ടുകാർ പറയുന്നു. ബേക്കറി ജംഗ്ഷൻ-വഴുതക്കാട് റോഡിന്റെ സ്ഥിതിയും ഗുരുതരമാണ്.
വഴുതക്കാട്-ഇടപ്പഴഞ്ഞി റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കോട്ടൺഹിൽ സ്കൂൾ മുതൽ റോഡിൽ പലയിടത്തും വലിയ കുഴികളാണ്. ഇടപ്പഴഞ്ഞി ജംഗ്ഷനിലേക്കെത്തുമ്പോൾ റോഡുണ്ടോ എന്നു തന്നെ സംശയമാകും. കുഴിയിൽ ചാടാതെ വാഹനങ്ങൾ അപകടകരമായ വിധത്തിൽ വെട്ടിച്ചും ഒഴിഞ്ഞുമാറിയുമൊക്കെയാണ് ഇവിടെ യാത്ര.