തിരുവനന്തപുരം: ജിഎസ് ടിയുടെ പേരിൽ കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന വ്യാപാരികളെ സർക്കാര്‍ നിലയ്ക്ക് നിർത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സർക്കാരിന്‍റെ നിഷ്ക്രിയത്വം മുതലാക്കി ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ് ടി നടപ്പാക്കാൻ പോകുന്ന തിയതി മുൻകൂട്ടി പ്രഖ്യാപിക്കപ്പെട്ടിട്ടും കേരളം മാത്രം തയ്യാറെടുപ്പുകൾ നടത്താത്തത് ജനങ്ങളെ ദ്രോഹിക്കാനാണ്. നികുതി പരിഷ്കരണത്തിന്‍റെ പ്രയോജനം ജനങ്ങൾക്ക് കിട്ടരുതെന്നാണ് തോമസ് ഐസക്കിന്‍റെ ചിന്ത. ഇതുകൊണ്ടാണ് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താഞ്ഞത്. വിലകുറയുന്ന സാധനങ്ങളുടെ പട്ടിക പത്രപരസ്യം ചെയ്ത് പ്രസിദ്ധീകരിച്ചതു കൊണ്ട് കാര്യമില്ല. അതിനനുസരിച്ച് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടാനുള്ള നടപടി സ്വീകരിക്കണം. പ്രയോജനം ജനങ്ങൾക്ക് കൈമാറാൻ മടിക്കുന്ന വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കണം.
പനിമരണത്തിന് മുന്നിൽ സംസ്ഥാനം പകച്ചു നിൽക്കുകയാണ്. വേണ്ട സഹായം ചെയ്യാമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും അത് വേണ്ടെന്ന് വെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദുരഭിമാനം മാറ്റിവെച്ച് കേന്ദ്രസഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.