മരുന്നുകളുടെ ജി എസ്ടി ഏകീകരിച്ചതോടെ വില ഗണ്യമായി കുറയും. ജി എസ്ടി പന്ത്രണ്ട് ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പുതിയ വില രേഖപ്പെടുത്തി മരുന്നുകൾ വിപണിയിലെത്താനുള്ള കാലതാമസം ക്ഷാമത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ട്.
അഞ്ചു ശതമാനവും 12 ശതമാനവുമാണ് നിലവിൽ മരുന്നുകളുടെ നികുതി. ഇത് എല്ലാ മരുന്നുകൾക്കും അഞ്ചു ശതമാനമായി ഏകീകരിച്ചുകൊണ്ടാണ് കേന്ദ്ര മന്തിസഭാ തീരുമാനം വന്നിരിക്കുന്നത്. നികുതി കുറയുന്നതോടെ ജീവൻ രക്ഷാ മരുന്നുകൾക്കടക്കം വിലയിൽ കാര്യമായ കുറവുണ്ടാകും. ജി എസ് ടി നിലവിൽ വന്ന ജൂലൈ ഒന്നിനു ശേഷം 12 ശതമാനം നികുതി രേഖപ്പെടുത്തിയ പുതിയ സ്റ്റോക്ക് മരുന്നുകൾ വിപണിയിലെത്തിയിട്ടുണ്ട്. ഇനി കുറച്ച നികുതിക്കനുസരിച്ച് എ ം ആർ പിയിലും മാറ്റം വരുത്തണം. പുതിയ വിലയ്ക്കനുസരിച്ച് കടകളിലെ സോഫ്റ്റ് വെയർ അപ്ഡേഷനും നടത്തണം. ഇതിന് ഒരുമാസത്തിലധികം സമയമെടുക്കും. അതു കഴിഞ്ഞു മാത്രമേ വിലക്കുറവിന്റെ പ്രയോജനം രോഗികൾക്ക് ലഭിക്കൂ. കാലതാമസം മരുന്നു ക്ഷാമത്തിന് കാരണമാകുമെന്നും ആശങ്കയുയർന്നിട്ടുണ്ട്.