ജിഎസ്ടി നടപ്പാക്കിയതിലെ പ്രശ്നങ്ങൾ സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതായി ധനകാര്യ സർവേ. നേരത്തേ കണക്കുകൂട്ടിയ 7.5% സാമ്പത്തിക വളർച്ച കൈവരിക്കാൻ ബുദ്ധിമുട്ടാകുമെന്നു പാർലമെന്റിൽ സർക്കാർ സമർപ്പിച്ച സർവേ മുന്നറിയിപ്പു നൽകുന്നു.
വളർച്ച ശക്തിപ്പെടുത്തുന്നതിനു വായ്പാപലിശനിരക്കു കുറയ്ക്കാനും പുതിയ സാമ്പത്തിക സമീപനങ്ങൾക്കു രൂപം നൽകാനുമാണു നിർദേശം. വരാനിരിക്കുന്ന ദിനങ്ങളിലെ വെല്ലുവിളികളിലേക്കും പരിഹാരമാർഗങ്ങളിലേക്കും സർവേ വിരൽ ചൂണ്ടുന്നു. കാർഷിക വായ്പ എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള ജനപ്രിയ നിലപാടുകൾക്കെതിരെ മുന്നറിയിപ്പുമുണ്ട്.
വളർച്ചയുടെ വെല്ലുവിളികൾ
ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, രൂപയുടെ മൂല്യവർധന, ടെലികോം, ഊർജ മേഖലകൾ നേരിടുന്ന പ്രതിസന്ധി, കാർഷിക കടം എഴുതിത്തള്ളൽ
കടം തള്ളൽ മോശം സാമ്പത്തിക നീക്കം. ഇതിനകം വിവിധ സംസ്ഥാനങ്ങൾ എഴുതിത്തള്ളിയത് 1.25 ലക്ഷം കോടി രൂപയുടെ കാർഷിക കടം. എല്ലാ സംസ്ഥാനങ്ങളും കടമെഴുതിത്തള്ളിയാൽ തുക 2.7 ലക്ഷം കോടി രൂപയാകും. കടമെഴുതിത്തള്ളുന്നതു പണച്ചുരുക്കത്തിനു വഴിവയ്ക്കും. ഡിമാൻഡ് കുറയുന്നതോടെ വിപണി മന്ദീഭവിക്കും.
വളർച്ച കുറയുന്നു
വിവിധ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ വളർച്ച കുറയുകയാണെന്നു സർവേയ്ക്കു രൂപം നൽകിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അർവിന്ദ് സുബ്രഹ്മണ്യൻ വിലയിരുത്തി. മുൻ സാമ്പത്തിക വർഷം വളർച്ച 7.1%. കഴിഞ്ഞ ത്രൈമാസികത്തിൽ അത് 6.1 ശതമാനമായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ തോതാണിത്.
പരിഹാരം
പലിശ നിരക്കു കുറയ്ക്കുകയാണു മുഖ്യ പരിഹാരം. നിലവിൽ റീപോ റേറ്റ് 25–75 പോയിന്റ് കൂടുതലാണ്. കാർഷിക മേഖലയെ ഊർജസ്വലമാക്കാൻ താങ്ങുവില വർധിപ്പിക്കണം, സംഭരണം കാര്യക്ഷമമാക്കണം. സംഭരണ നിയന്ത്രണങ്ങൾ എടുത്തുകളയണം. കയറ്റുമതി നയം പരിഷ്കരിക്കണം – സർവേ നിർദേശിക്കുന്നു.