പാരമ്പര്യം കൊണ്ടു ഗ്രാൻസ്‌ലാം ടൂർണമെന്റുകളില്‍ ഒന്നാംസ്ഥാനത്തുള്ള വിമ്പിൾഡണിന് ഇന്നു തുടക്കം. എട്ടാം കിരീടനേട്ടത്തിലൂടെ ചരിത്രം കുറിക്കാന്‍ പ്രയത്നിക്കുന്ന റോജര്‍ ഫെഡററാണ് ടൂര്‍ണമെന്റിലെ ശ്രദ്ധാകേന്ദ്രം. ഇന്ത്യന്‍സമയം വൈകിട്ട് 4 മണി മുതലാണ് മല്‍സരങ്ങള്‍.
പുല്‍കോര്‍ട്ടിന്റെ ഹരിതാഭയിലേക്ക് ടെന്നീസ് കാഴ്ചകള്‍ വീണ്ടും. ഗ്രാസ് കോര്‍ട്ടിലെ ഗ്രാന്റ്സ്ലാമിന് ഇന്ന് തുടക്കമാവുമ്പോള്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററിലാണ് ശ്രദ്ധയത്രയും. വില്യം റെന്‍ഷോ, പീറ്റ് സാംപ്രസ് റോജര്‍ ഫെഡറര്‍. 7 കിരീടങ്ങളുമായി അമരത്ത് ഇവര്‍ മൂന്നുമാണ്. ഫെഡെക്സ്പ്രസിന്റെ പ്രയത്നം കിരീടത്തിലേക്കെത്തിയാല്‍ അത് ചരിത്രമാകും., റോജര്‍ വീരപുരുഷനും. ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരമായി ആന്‍ഡി മറെ, കളിമണ്‍കോര്‍ട്ടിലെ വിസ്മയം റാഫേല്‍ നദാല്‍, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്, യുവരക്തം സ്റ്റാന്‍ വാവ്‌റിങ്ക. ഫെഡററെ വെല്ലുവിളിക്കാന്‍ നീണ്ടനിരയുണ്ട്. കോര്‍ട്ടിലെ രാജകുമാരി സെറീന വില്യംസ് ഇക്കുറി വിശ്രമത്തിലാണെങ്കിലും ജർമനിയുടെ ആഞ്ചെലിക് കെർബറും റുമാനിയയുടെ സിമോണ ഹാലെപ്പും ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്ക്കോവയും പുത്തന്‍ താരോദയം ഒസ്റ്റാപ്പെന്‍കോയുമെല്ലാം വനിതാ സിംഗിൾസ് കോര്‍ട്ടില്‍ തീപ്പൊരിയാകും. ഏതൊരു ടെന്നീസ് താരത്തിന്റേയും സ്വപ്നമാണ് വിമ്പിള്‍ഡണ്‍ ട്രോഫി. ടെന്നീസിന്റെ തറവാട്ടുമുറ്റത്ത് വിജയപീഠമേറി നില്‍ക്കാന്‍ കൈമെയ് മറന്ന് പോരടിക്കും ഓരോരുത്തരും.