വിമ്പിള്‍ഡന്‍ കോര്‍ട്ടില്‍ ചരിത്രമെഴുതി റോജര്‍ ഫെഡറര്‍. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ച‌് എട്ടാം വിമ്പിള്‍ഡന്‍ കിരീടം സ്വിസ് ഇതിഹാസം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകളില്‍ 6-3, 6-1, 6-4 എന്ന സ്കോറിനായിരുന്നു ഫെഡററുടെ ഫൈനല്‍ വിജയം. ഫെഡററുടെ പത്തൊന്‍പതാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്.
ടെന്നീസ് ചക്രവര്‍ത്തിക്കൊരു തങ്കപതക്കം കൂടി. കണ്ണീരും ചിരിയും ചാലിച്ച് വിമ്പിള്‍ന്‍ കോര്‍ട്ടില്‍ ഫെഡറര്‍ ഇങ്ങനെ വിജയമാഘോഷിക്കുന്നത് ഇത് എട്ടാംതവണ. പീറ്റ് സാംപ്രസിനെയും വില്യം റെന്‍ഷോയേയും മറികടന്ന് പച്ചപുല്‍ പ്രതലത്തില്‍ സിംഹാസനമിട്ടു ഈ ഇതിഹാസതാരം.
പത്തൊന്‍പതാം ഗ്രാന്‍സ്‌ലാമിലേക്ക് ഫെഡറര്‍ അളന്നുമുറിച്ചു നീങ്ങിയപ്പോള്‍ മരിന്‍ സിലിച്ചിന് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. കാലിലെ പരുക്ക് വില്ലനാകുമെന്ന് കരുതിയെങ്കിലും ബാന്‍ഡ്എയിഡ് ചുറ്റി സിലിച്ച് പൊരുതി നോക്കി. ഒരു സെറ്റുപോലും വഴങ്ങാതെ ഫൈനല്‍ വരെയെത്തിയ ഫെഡ് എക്സ്പ്രസ് അങ്ങനെ തന്നെ ചാംപ്യന്‍ഷിപ്പും പൂര്‍ത്തിയാക്കി. ആദ്യസെറ്റ് 6-3നും രണ്ടാം സെറ്റ് 6-1നും മൂന്നാം സെറ്റ് 6-4നും ഫെഡറര്‍ക്ക് സ്വന്തം.
പത്തൊന്‍പതാം ഗ്രാന്‍സ്‌ലാമുമായി മടങ്ങിയപ്പോള്‍ മുപ്പത്തിയഞ്ചുകാരന്‍ ഒരു കാര്യം വ്യക്തമാക്കി. കിരീടം നിലനിര്‍ത്താന്‍ വീണ്ടുമെത്തും. ഓള്‍ഡ് ഈസ് ഗോള്‍ഡ്.