ഈ മാസം നടക്കുന്ന രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ, തോൽവി ഉറപ്പിച്ചിട്ടും മൽസരിക്കുന്ന ‘ബലിയാടല്ല’ താനെന്ന് പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി മീരാ കുമാർ. വളരെ കൃത്യമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി നിന്നാണ് തന്റെ പോരാട്ടമെന്നും മീരാ കുമാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിൽനിന്നുള്ള ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ബെംഗളൂരുവിൽ എത്തിയതായിരുന്നു അവർ.
ഒരു പ്രത്യയശാസ്ത്രത്തിനു വേണ്ടി പോരാടുകയും, മനഃസാക്ഷിയുടെ ശബ്ദത്തിന് ചെവികൊടുക്കുകയും ചെയ്യുന്ന ഒരാൾക്ക് ബലിയാടാകാനാകില്ല. ഇക്കാര്യത്തിൽ തികഞ്ഞൊരു പോരാളിയാണ് ഞാൻ. ഈ പോരാട്ടം തുടരാൻ തന്നെയാണ് എന്റെ തീരുമാനം. ഒട്ടേറെപ്പേർ ഇക്കാര്യത്തിൽ എനിക്കൊപ്പം ചേരുമെന്നു തന്നെയാണ് എന്റെ അടിയുറച്ച വിശ്വാസം – മീരാ കുമാർ പറഞ്ഞു.
പരാജയം ഉറപ്പിച്ചിട്ടും മീരാ കുമാറിനെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലൂടെ, കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും അവരെ ബലിയാടാക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താൻ ബലിയാടല്ലെന്നും പോരാളിയാണെന്നും വ്യക്തമാക്കി അവർ രംഗത്തെത്തിയത്.
മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാനാണു തന്റെ പോരാട്ടമെന്നു മീരാ കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സബർമതി ആശ്രമത്തിൽ രാഷ്ട്രപിതാവിന് ആദരം അർപ്പിച്ചതിനു ശേഷം തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കുകയായിരുന്നു അവർ. അഭിപ്രായ സ്വാതന്ത്ര്യത്തിനും തുല്യനീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്. തിരഞ്ഞെടുപ്പ് ദലിതുകൾ തമ്മിലുള്ള മത്സരമായി മാറുന്നതിൽ ദുഃഖമുണ്ട്. ഭരണഘടനാ പദവിയിലേക്കു ദലിത് സമുദായത്തിൽപ്പെട്ട സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ സന്തോഷം. എന്നാൽ, 2017ലും തങ്ങളെ ദലിതരെന്ന അടിസ്ഥാനത്തിൽ മാത്രം പരിഗണിക്കുന്നതിൽ വിഷമമുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.