പാക്കിസ്ഥാൻ ഒരു ഇന്ത്യൻ സൈനികന്റെ തലവെട്ടുകയാണെങ്കിൽ പകരമായി 100 പാക്ക് സൈനികരുടെ തലയെടുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇക്കാര്യത്തിൽ ഇന്ത്യ ഇസ്രേയലിന്റെ പാത പിന്തുടരണമെന്നും രാംദേവ് പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഇന്ത്യൻ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാംദേവ്.
പതഞ്ജലിയുടെ വാർഷിക വാർത്താസമ്മേളനത്തിലായിരുന്നു രാംദേവിന്റെ പ്രതികരണം. കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ താൻ കണ്ടിരുന്നു. എന്തിനാണ് എന്റെ കുട്ടികളുടെ മൃതദേഹം വികൃതമാക്കിയതെന്ന് ബന്ധുക്കൾ തന്നോട് കരഞ്ഞു ചോദിച്ചുവെന്നും രാംദേവ് പറഞ്ഞു.
പതഞ്ജലി ഉൽപ്പനങ്ങളുടെ ഉത്പാദനം അടുത്ത വർഷം 60,000 കോടിയാക്കുകയാണ് ലക്ഷ്യമെന്ന് രാംദേവ് പറഞ്ഞു. നിലവിൽ ഇത് 30,000 കോടിയാണ്. ചൈനീസ് ഉൽപ്പനങ്ങൾ ബഹിഷ്കരിക്കണം. ബ്രിട്ടീഷ് ഭരണകാലത്ത് മഹാത്മാ ഗാന്ധിയും ചന്ദ്രശേഖർ ആസാദും വിദേശ ഉൽപ്പനങ്ങൾ ബഹിഷ്കരിച്ചതുപോലെ. വിദേശകമ്പനികൾ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്നും രാംദേവ് ആരോപിച്ചു.