രണ്ടായിരം രൂപയുടെ നോട്ട് വേണ്ടെന്നു യോഗാചാര്യൻ ബാബാ രാംദേവ്. ഈ നോട്ട് പിൻവലിക്കുന്ന കാര്യം ഭാവിയിൽ സർക്കാർ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടായിരം രൂപയുടെ നോട്ടിറക്കിയതു തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും വലിയ തുകയുടെ നോട്ടുകളാണ് രാഷ്ട്രീയ, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ ഇടപാടിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. കള്ളപ്പണം, ഭീകരപ്രവർത്തനം, മാവോയിസം, തിരഞ്ഞെടുപ്പുകാലത്തു വോട്ടർമാരെ സ്വാധീനിക്കൽ എന്നിവയുടെയെല്ലാം പിന്നിൽ വലിയ നോട്ടുകളാണ്.
ചെറിയ സ്യൂട്ട്കേസിൽ പോലും വൻതുകയ്ക്കുള്ള നോട്ടുകൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയും. ഒരു രാജ്യത്തിനും വലിയ നോട്ടുകൾ നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നർമദ നദീതീരത്തുള്ള മദ്യശാലകൾ അടച്ചുപൂട്ടാൻ മധ്യപ്രദേശ് സർക്കാർ നടപടിയെടുത്തതിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനം മുഴുവൻ ഇതു വ്യാപിപ്പിക്കണം.
രാജ്യവ്യാപക മദ്യനിരോധനത്തെ മഹാത്മാ ഗാന്ധി അനുകൂലിച്ചിരുന്നു. നർമദ തീരം മുഴുവൻ നെല്ലി നട്ടുവളർത്തിയാൽ അവിടെയുണ്ടാകുന്ന നെല്ലിക്ക മുഴുവൻ പതഞ്ജലി വാങ്ങിക്കൊള്ളാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.