ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിജിപി ഓഫിസ് പരിസരം നിരോധിതമേഖലയായി പ്രഖ്യാപിച്ചത് 2002ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. നിരോധിതമേഖലയില്‍ ആര് സമരത്തിന് പോയാലും സംഘം ചേര്‍ന്നാലും നിയമവിരുദ്ധനടപടിയായി കണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. ഇത് ചെയ്യുന്നത് ഭരണനേതൃത്വത്തിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ അല്ല. ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തെയും സര്‍ക്കാരിനെതിരായി, പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് എതിരായി തിരിച്ചുവിടാന്‍ ഗൂഢശ്രമം നടന്നു. യുഡിഎഫും ബിജെപിയും ഇതില്‍ സര്‍ക്കാരിനെതിരെ ഒരുമിച്ചെന്നും കോടിയേരി ആരോപിച്ചു. അറസ്റ്റ് ചെയ്ത് ആരോടെങ്കിലും വിരോധം തീര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ 11 മാസംവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
അതേസമയം സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്റെ വിമർശനങ്ങൾക്ക് സി.പി.എം നാളെ മറുപടി നൽകും. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ വാർത്താസമ്മേളനം വിളിച്ചായിരിക്കും മറുപടി നൽകുക. തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് സി.പി.എമ്മിന്. സി.പി.ഐക്കെതിരെ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുമ്പും സി.പി.ഐ ഉന്നയിച്ച പ്രശ്നങ്ങൾ ഇരുപാർട്ടികളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു. അതേനില തുടരുമ്പോൾതന്നെ, സി.പി.ഐ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് സി.പി.എം വാർത്താസമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.