ജിഷ്ണു പ്രണോയ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സി.പി. ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ചാലക്കുടി രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. നെഹ്റുകോളജില്‍ ദുരൂഹസാഹചര്യത്തില്‍ ജിഷ്ണു മരിച്ച സംഭവത്തില്‍ വീട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഉദയഭാനുവിനെ പ്രോസിക്യൂട്ടറാക്കിയത്.
സി.പി ഉദയഭാനുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഹൈക്കോടതിയുടെ മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നും പൊലീസിന് നിര്‍ദ്ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ വിധി പറയുന്നത് നീട്ടി. . വസ്തു ഇടപാടുകാരനായ അങ്കമാലി സ്വദേശി രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയ േശഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ ഏഴാംപ്രതിയാണ്. ചാലക്കുടി പരിയാരത്തു നടന്ന കൊലപാതകത്തില്‍ അഭിഭാഷകന് കൃത്യമായ പങ്കുണ്ടെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
തെളിവുകള്‍ മുദ്രവച്ച കവറിലാണ് സമര്‍പ്പിച്ചത്. രാജീവിന്റെ മകന്‍ അഖിലിന് അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ കക്ഷിചേരാനും കോടതി അനുമതി നല്‍കി. രാജീവും ഉദയഭാനവും തമ്മില്‍ സാമ്പത്തിക, വസ്തു ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ അഖില്‍ കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നീട്ടിവച്ചു. അതുവരെ, ചോദ്യംചെയ്യുന്നതും അറസ്റ്റും കോടതിയുടെ അനുമതിയോടെ വേണം.
രാജീവ് കൊല്ലപ്പെട്ട ദിവസം മുഖ്യപ്രതികളായ ചക്കര ജോണിയുമായി ഉദയഭാനും സംസാരിച്ചത് 29 തവണയാണ്. മറ്റൊരു പ്രതി രജ്‍ഞിത്തുമായി സംസാരിച്ചത് അഞ്ചു തവണയും. ഫോണ്‍ വിളി പട്ടികയുടെ വിശദാംശങ്ങള്‍ മുഖ്യതെളിവ്. രാജീവിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ചാലക്കുടി ഡിവൈ.എസ്.പി സി.എസ്.ഷാഹുല്‍ഹമീദിനോട് ഫോണില്‍ കുറ്റസമ്മതം നടത്തിയത് രണ്ടാമത്തെ തെളിവ്. അഭിഭാഷകന്‍ കൊലപ്പെടുത്തുമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ഹൈക്കോടതിക്കും നല്‍കിയ പരാതികളുടെ പകര്‍പ്പ്. ഇതിനെല്ലാം പുറമെ, രാജീവിന്റെ വീട്ടില്‍ സിസിടിവി ദൃശ്യങ്ങള്‍. ഭൂമിയിടപാടിന്റെ രേഖകള്‍ തുടങ്ങി നിരവധി തെളിവുകളാണ് അഭിഭാഷകനെതിരെ പൊലീസിന്റെ പക്കലുള്ളത്. ഹൈക്കോടതിയുടെ അനുമതിയോടെതന്നെ അഭിഭാഷകനെ ഉടനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.