കൊച്ചി മേയറെ അധിക്ഷേപിച്ചെന്ന കേസിൽ വിശദീകരണവുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മേയറുടെ പരാതിയിൽ ഇന്നലെ രാത്രി സെൻട്രൽ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടയച്ചതിന് പിന്നാലെയാണ് ജൂഡ് ഫെയ്സ്്ബുക്കിൽ വിശദീകരണവുമായി എത്തിയത്. ഷൂട്ടിങിനായി കൊച്ചിയിലെ സുഭാഷ് പാര്‍ക് വിട്ടുനല്‍കാത്തതിനെത്തുടര്‌ന്ന് മേയറെ അധിക്ഷേപിച്ചിട്ടില്ലെന്നും ജൂഡ് ആന്തണി പറയുന്നു.
ബാലപീഡനങ്ങൾക്കെതിരായി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനായി മേയറോട് സുഭാഷ് പാര്‍ക് ചോദിച്ചുവെന്നത് ശരിയാണ്. പക്ഷെ സർക്കാരിൽനിന്ന് ഉത്തരവുമായി വന്നാൽ പാർക് അനുവദക്കാമെന്നായിരുന്നു മേയറുടെ നിലപാട്. മന്ത്രി കെ.കെ.ശൈലജയുടെ ശുപാർശയോടെ വീണ്ടും എത്തിയപ്പോൾ പാർക് തന്റെ അധികാരപരിധിയിൽ ആണെന്നും മന്ത്രിയെക്കൊണ്ട് പറയിച്ചത് തന്നെ അപമാനിക്കാനാണോ എന്നുമായിരുന്നു മേയറുടെ പ്രതികരണമെന്നും ജൂഡ് ഫെയ്സ്്ബുക് പോസ്റ്റിൽ വിശദകരിക്കുന്നു.
മേയറെ അധിക്ഷേപിച്ചിട്ടില്ലെന്നും പക്ഷെ പാർക് വിട്ടുനൽകാത്തതില്‍ താൻ പ്രതിഷേധിക്കുമെന്നുമാണ് പറഞ്ഞത്. തൻറെ പേരിൽ കേസ് എടുത്തതറിഞ്ഞ് മേയറെ സമീപിച്ചപ്പോൾ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നായിരുന്നു ആവശ്യമെന്നും ജൂഡ് പറയുന്നു. എന്നാൽ ഒാഫീസിലെ ജീവനക്കാരും സന്ദര്‍ശകരും നോക്കിനില്‍ക്കെയായിരുന്നു സംവിധായകന്‍ അധിക്ഷേപിച്ചുവെന്നാണ് മേയറുടെ പരാതി . സുഭാഷ് പാര്‍ക്കില്‍തന്നെ ഷൂട്ടിങ് നടത്തുമെന്ന് വെല്ലുവിളിച്ചാണ് ജൂഡ് മടങ്ങിയതെന്നും മേയര്‍ പരാതിയിൽ പറഞ്ഞിരുന്നു.