തിരുവനന്തപുരം വിതുരയ്ക്ക് സമീപം മരുതാമലയിൽ ചതുപ്പിൽ കുടുങ്ങിയ കാട്ടാന ചരിഞ്ഞു. നാട്ടിലിറങ്ങി ചതുപ്പിൽ കുടുങ്ങിയ കുട്ടിക്കൊമ്പനെ ഇന്നലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തിയിരുന്നു. കൊമ്പനാനയുടെ ആക്രമണത്തിലാണ് കാട്ടാനയയ്ക്ക് പരുക്കേറ്റതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.
ഞായറാഴ്ച രാത്രിയാണ് മരതാമല വട്ടക്കുഴിയിലുള്ള കൃഷിയിടത്തിൽ എത്തിയ കാട്ടാന ചതുപ്പിൽ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ വംനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെപണിപ്പെട്ട് കൊമ്പനാനയെ രക്ഷപെടുത്തി. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാനയുടെ കുത്തേറ്റാണ് കൊമ്പൻ ചതുപ്പിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. ഇതേതുടർന്നുണ്ടായ പരിക്കാണ് ആനയുടെ ജീവനെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
അതേസമയം ചതിപ്പിൽ നിന്ന് രക്ഷപെടുത്തിയ ആനയ്ക്ക് പരിചരണം നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി നാട്ടുകാർ രംഗതെത്തി.ഏതാനും മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കിന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.