കാട്ടാനശല്യം രൂക്ഷമായ തിരുവനന്തപുരം വിതുര പൊടിയക്കാലയിൽ നാട്ടുകാരുടെ കണ്ണിൽപൊടിയിട്ട് വനംവകുപ്പിന്റെ കിടങ്ങുകുഴിക്കൽ. ആഴംകുറഞ്ഞ കിടങ്ങ് മഴയിൽ തകര്‍ന്നതോടെ വന്യമൃഗങ്ങൾ നാട്ടിൽ വിഹരിക്കുകയാണ്. ഫണ്ടിന്റെ അപര്യാപ്തതമൂലം കിടങ്ങ് കുഴിക്കൽ അരകിലോമീറ്റർ പിന്നിട്ട് നിലയ്ക്കുകയും ചെയ്തു.
നിർമിച്ച് ഒരുമാസം പോലുമാകാത്ത കിടങ്ങിന്റെ സ്ഥിതിയാണിത്. ഒന്നരമീറ്റർ ആഴവും മേൽഭാഗത്ത് രണ്ടുമീറ്റർ വീതിയുമുണ്ടെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. എന്നാൽ പലയിടത്തും ഇത്രയും ആഴവും വീതിയും കിടങ്ങിനില്ല. ഒന്നുകുതിച്ചാൽ ഏതുമൃഗത്തിനും കിടങ്ങ് മറികടക്കാം. ആഴമില്ലാത്ത ഭാഗങ്ങളിൽ ആനയും കാട്ടുപോത്തും കിടങ്ങ് മറികടന്ന അടയാളങ്ങളും വ്യക്തം.
എന്നാൽ 650 മീറ്റർ പിന്നിട്ട കിടങ്ങുനിർമാണം ഫണ്ട് തീർന്നതോടെ നിലച്ചു. വനംവകുപ്പിന്റെ കണക്കുപ്രകാരം ഇനി മൂന്നുകിലോമീറ്ററോളം കിടങ്ങ് കുഴിച്ചെങ്കിലേ വന്യമൃഗങ്ങളെ തടയാനാകൂ. കിലോമീറ്ററിന് എട്ടുലക്ഷം രൂപയാണ് ചെലവ്. ചതുപ്പുള്ളയിടങ്ങളിൽ സൗരോർജവേലിയും തീർക്കണം. കോളനിവാസിയായ വിശ്വനാഥൻ കാണി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ എത്രയും വേഗത്തിൽ മതിയായ വലിപ്പത്തിലുള്ള കിടങ്ങും സൗരോർജവേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.