രാത്രിയിൽ വീടിനു മുന്നിലെത്തിയ ആനയെ കണ്ടു പേടിച്ചു വിറച്ചു വീട്ടുകാർ. കയറംകോട് ഒടുവങ്ങാട് തിരുത്തിനിയിലെ ഒ.പി.കൃഷ്ണന്റെ വീടിനു മുന്നിലാണു രാത്രി കാട്ടാനയെത്തിയത്. രാത്രി 11നു മതിൽ വീഴുന്ന ശബ്ദം കേട്ടു പുറത്തിറങ്ങിയ വീട്ടുകാർ ആനയെ കണ്ടു ബഹളം വയ്ക്കുന്ന നാട്ടുകാരെയാണു കണ്ടത്. മതിലിന്റെ ഒരു ഭാഗം പൂർണമായും തകർത്ത ആന വീടിനകത്തേക്കു കയറാതെ പോയതാണു വീട്ടിലുണ്ടായിരുന്ന കൃഷ്ണൻ, ഭാര്യ ജാനകി, മരുമകൾ സുമലത, അമല കൃഷ്ണ എന്നിവരെ രക്ഷിച്ചത്.
മതിലിനകത്തുണ്ടായിരുന്ന വാഴ എത്തിപ്പിടിക്കുന്നതിനിടയിൽ ആനയുടെ കാൽതട്ടി മതിൽ വീഴുകയായിരുന്നു. മതിൽ വീഴുന്ന ശബ്ദം കേട്ട് ഭയന്ന ആന വീട്ടിലേക്ക് ഇറങ്ങാതെ റോഡിലൂടെ പോയി. ആനയിൽ നിന്നു ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്നാണു കൃഷ്ണൻ പറയുന്നത്. വൈദ്യുതവേലിയടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി പ്രദേശത്തെ കൃഷിയും വീടും സംരക്ഷിച്ചില്ലെങ്കിൽ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന നിലപാടിലാണു നാട്ടുകാർ.