2017 മാർച്ച് 30: സമയം വൈകിട്ട് 4.30 – മിനി കാട്ടുവഴിയിൽനിന്നു റോഡിലേക്കു തിരിഞ്ഞതേയുള്ളൂ. മുന്നിൽനിന്നെന്നപോലെ കാട്ടാനയുടെ ഭയപ്പെടുന്ന ചിന്നംവിളി. മിനി നോക്കിയതും മുന്നിൽ കാട്ടുകൊമ്പൻ നിൽക്കുന്നു. എന്തുചെയ്യുമെന്ന് ആലോചിക്കുന്നതിനു മുൻപേ പിന്തിരിഞ്ഞ് ഒറ്റയോട്ടം. മിനിയുടെ പിറകെ കാട്ടാനയും.
കുറേനേരം കാട്ടിലൂടെ ഓടിത്തളർന്നു തിരിഞ്ഞുനോക്കിയപ്പോൾ ആനയെ കാണുന്നില്ല. അടുത്തുകണ്ട കാട്ടിൽ കയറി കുറേനേരം ഒളിച്ചിരുന്നു. നേരം ഇരുട്ടിയാൽ കൂടുതൽ പ്രശ്നമാകുമെന്നുകണ്ടു മെല്ലെ കാടിറങ്ങി. റോഡിലെത്തി ഏതോ വാഹനത്തിന് കൈകാണിച്ചു. അലിവുതോന്നിയ അജ്ഞാത ഡ്രൈവർ വാഹനം നിർത്തി മിനിയെ വീട്ടിലെത്തിച്ചു.
ചാലിയാർ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയിലെ ബദൽ സ്കൂൾ അധ്യാപിക മിനിസാബുവിന്റെ ഒരു ദിവസത്തെ അനുഭവമാണിത്. മരണം പിതിയിരിക്കുന്ന ഇത്തരം ദുർഘടപാതകൾ താണ്ടിയാണ് ദിവസും മിനി സ്കൂളിലെത്തുന്നത്. മിനി മാത്രമല്ല, ബദൽ സ്കൂളുകളിലെ അധ്യാപകരിൽ ഭൂരിഭാഗവും.
കക്കാടംപൊയിൽ പലകത്തോട് വെണ്ടക്കംപോയിൽ കോളനിയിൽ താമസിക്കുന്ന മിനി ആറു കിലോമീറ്റർ നടന്നാണ് ദിവസവും അമ്പുമലയിലെ സ്കൂളിലെത്തുന്നത്. ഇതിൽ രണ്ടു കിലോമീറ്റർ കാട്ടിനുള്ളിലൂടെ കുന്നും മലയും കയറിയിറങ്ങി ആനത്താരയിലൂടെ തനിച്ചു യാത്ര ചെയ്യണം. ഏതുസമയം കാട്ടാനകളും കാട്ടുമൃഗങ്ങളും പ്രത്യക്ഷപ്പെടുന്ന വഴി. കാട്ടുമൃഗങ്ങളുടെ ഗർജനവും ഭയപ്പെടുത്തുന്ന ഏകാന്തതയും കൂടിക്കുഴഞ്ഞ അന്തരീക്ഷം.
രണ്ടാഴ്ച മുൻപ് സ്കൂളിലേക്കുള്ള നടത്തിത്തിലായിരുന്നു മിനി. കാട്ടുപാതയിൽ കുറച്ചു മുന്നോട്ടു നടന്നതും ഭീകരമായ അലർച്ച. ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയപ്പോഴാണ് കണ്ടത്. തിളങ്ങുന്ന കണ്ണുകളുമായി കടുവ നിൽക്കുന്നു. ശബ്ദമുണ്ടാക്കാതെ അരിച്ചരിച്ച് കാടിറങ്ങി റോഡിലെത്തി. അന്നത്തെ സ്കൂളിലേക്കുള്ള യാത്രയും അതോടെ മുടങ്ങി.
സംസ്ഥാനത്തെ 433 ബദൽ സ്കൂളുകളിലെ ആദിവാസി വിഭാഗത്തിൽനിന്നുള്ള ഏക അധ്യാപികയാണ് മിനി. എസ്‌സി പ്രമോട്ടറായി പാലക്കാട്ടും മലപ്പുറത്തും ജോലി ചെയ്തിരുന്ന മിനി സ്വന്തം ഇഷ്ടപ്രകാരമാണ് ബദൽ സ്കൂൾ അധ്യാപികയായത്. കാട്ടുവഴികളിലെ ദുരന്തങ്ങളെ പിന്തുടർന്ന് ദിവസവും യാത്ര ചെയ്യുമ്പോഴും മിനിയുടെ മനസ്സിൽ ഒറ്റ ആഗ്രഹമേയുള്ളൂ. എങ്ങനെയെങ്കിലും സ്വന്തം വിഭാഗത്തിലെ അടുത്ത തലമുറയ്ക്കെങ്കിലും അറിവിന്റെ പ്രകാശം നൽകണമെന്ന്.