പത്തനംതിട്ട ചെമ്പൻമുടിയിലെ പാറമട ഖനനത്തിന് ഹൈക്കോടതി വീണ്ടും അനുമതി നൽകി. സംരക്ഷണം ആവശ്യപ്പെട്ട് പാറമ ഉടമ പൊലീസിനെ സമീപിച്ചു. ഖനനം തുടങ്ങിയാൽ എന്ത് വില കൊടുത്തും തടയുമെന്നാണ് ചെമ്പൻമുടി അതിജീവന സമരസമിതിയുടെ നിലപാട്.
വിവിധ വകുപ്പുകളുടെ അനുമതിപത്രം സമർപ്പിച്ചതിനെത്തുടർന്നാണ് മണിമലേത്ത് പാറമടയുടെ ഖനനത്തിന് വീണ്ടും അനുമതി ലഭിച്ചിരിക്കുന്നത്. ഉടമയുടെ പൊലീസ് സംരക്ഷണ ആവശ്യമുള്ളതിനാൽ പൊലീസ് അധികാരികൾ സമര നേതാക്കളുമായി ചർച്ച നടത്തി. സമരത്തിൽ നിന്ന് പിൻമാറണമെന്നും ഖനനം തടഞ്ഞാൽ അറസ്റ്റുണ്ടാകുമെന്നും വ്യക്തമാക്കി. എന്നാൽ ഖനനം തുടങ്ങിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സമരസമിതി പ്രവർത്തകർ അറിയിച്ചു. ആറ് മാസം മുൻപ് താൽക്കാലിക പരിഹാരമായ ചെമ്പൻമുടി സമരം വീണ്ടും ശക്തിപ്രാപിക്കുകയാണ്.
ചെമ്പൻമുടി മലയിലെ പാറമടയ്ക്ക് നേരത്തെ നാറാണംമൂഴി പഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയിരുന്നു. ജനകീയപ്രതിഷേധം ശക്തമായതിനെത്തുടർന്ന് ജില്ലാ കലക്ടർ യോഗം വിളിച്ച് പാറമട പൂട്ടുന്നതിനുള്ള നിർദേശം നൽകി. ഇതിനുശേഷമാണ് വീണ്ടും കൂടുതൽ രേഖകളുമായി പാറമട ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ ജില്ലാഭരണകൂടം പ്രത്യേക നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് കലക്ടർ അറിയിച്ചു.