പഠിച്ചത് പത്രപ്രവർത്തനമാണെങ്കിലും പൂജ കശ്യപിന്റ ലോകം നിറങ്ങളുടേതാണ്. ചുവർ ചിത്രങ്ങളൊരുക്കി നേടുന്ന വരുമാനം പാവപ്പെട്ട കാൻസർ രോഗികൾക്കായി നൽകുന്നതാണ് ഐജി ദിനേന്ദ്ര കശ്യപിന്റെ സഹധർമ്മിണിക്ക് ആനന്ദം. തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിൽ തുടങ്ങിയ ചിത്ര പ്രദർശനം 27ന് സമാപിക്കും.
നാട്ടുകാർപോലും മറന്നു തുടങ്ങിയ ക്ഷേത്രചുവർ ചിത്രങ്ങളോടാണ് പൂജയ്ക്ക് പ്രിയം. ഐജി ദിനേന്ദ്ര കശ്യപിനെ വിവാഹം ചെയ്ത് കേരളത്തിലെത്തിയ ശേഷമാണ് പൂജ നിറങ്ങളോട് കൂട്ടുകൂടിയത്. 18ാം നൂറ്റാണ്ടിൽ രചിച്ചതെന്ന് കരുതുന്ന കൂത്തു പറമ്പ് തൊടിക്കുളം ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളാണ് പ്രചോദനം.
രാധാകൃഷ്ണയും അനന്തശയനവും മുച്ചിലോട്ട് ഭഗവതിയുടെ തെയ്യവും ഉൾപ്പെടെ 32 ചിത്രങ്ങൾ. അർബുദ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആർട് കാൻ കെയറുമായി സഹകരിച്ചാണ് പ്രദർശനം. ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്ത ചിത്രപ്രദർശനം 27ന് സമാപിക്കും.