നെയ്യാറിനെ സംരക്ഷിക്കാൻ കർമ പദ്ധതിയുമായി എം.എൽ.എയും നെയ്യാർ സംരക്ഷണ സമിതിയും രംഗത്തെത്തി. ജനകീയ പങ്കാളിത്തത്തോടെ മാലിന്യം നീക്കം ചെയ്യുകയാണ് ഉദ്ദേശം. നെയ്യാർ സംരക്ഷണം, ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് നെയ്യാറ്റിന്‍കര എം.എൽ.എ കെ.ആന്‍സലൻ പറഞ്ഞു.
കാട്ടാക്കട , നെയ്യാറ്റിൻകര താലൂക്കുകളുടെ പ്രധാന ജലസ്രോതസായ നെയ്യാർ മാലിന്യ വിമുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി. മാലിന്യം നിറഞ്ഞ് ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചത് രോഗങ്ങൾ പടരുന്നതിന് വഴിവെച്ചതോടെയാണ് എം എൽ എ യുടെ നേതൃത്വത്തിൽ സംരക്ഷണ സമിതി നെയ്യാറിനെ രക്ഷിക്കാൻ കർമ്മപദ്ധതിക്ക് തുടക്കമിട്ടത്. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നെയ്യാർ തീരത്ത് മുള നട്ട് തീരം സംരക്ഷിക്കുന്ന പ്രവർത്തനത്തിനും തുടക്കമാകും.
നെയ്യാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ജലത്തിൽ കോളി ഫം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപടികളും തുടങ്ങി. പാലക്കടവിൽ നടന്ന ചടങ്ങിൽ നെയ്യാർ സംരക്ഷണ ദൗത്യം കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മണലൂറ്റിലൂടെ സ്വകാര്യ വ്യക്തികൾ കൈയ്യേറിയ ഭാഗങ്ങൾ റവന്യൂ അധികൃതരുടെ സഹായത്തോടെ തിരിച്ചുപിടിക്കുമെന്നും എംഎൽഎ പറഞ്ഞു.
Advertisement