കടുത്ത വരൾച്ചയിൽ തിരുവനന്തപുരം നെയ്യാർ ഡാം വറ്റിവരളുന്നു. ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് ചെളിനിറഞ്ഞതോടെ അമ്പൂരി കുമ്പിച്ചൽ കടവിൽ കടത്തുനിലച്ചു. ഇവിടെ താൽക്കാലിക പാലം നിർമിച്ചിരിക്കുകയാണ് അമ്പൂരിയിലെ ആദിവാസികൾ.
ഇതുവരെ കടത്തുവള്ളമായിരുന്നു ജനങ്ങളുടെ ആശ്രയം. എന്നാൽ വേനൽ രൂക്ഷമായതോടെ നെയ്യാർ ഡാമിൽ വെള്ളം മുമ്പെങ്ങുമില്ലാത്തവിധം താഴ്ന്നു. കാളിപ്പാറ കുടിവെള്ളപദ്ധതിക്കു കൂടി റിസർവോയറിൽ നിന്ന് വെള്ളമെടുക്കാൻ തുടങ്ങിയതോടെയാണ് ജലനിരപ്പ് അതിവേഗം താഴ്ന്നത്. തടാകത്തിന്റെ ഉൾഭാഗം വരണ്ട് വിണ്ടുകീറിയ നിലയിലാണ്. കുമ്പിച്ചൽ കടവിൽ വള്ളമിറക്കാനാവാത്ത സ്ഥിതിയായി. ചെളിമൂലം നടന്നും അക്കരെയെത്താനാവില്ല. ഇതോടെയാണ് ആദിവാസികൾ താൽക്കാലിക പാലം നിർമിച്ചുതുടങ്ങിയത്. കമുകും കാട്ടുതടികളും ഉപയോഗിച്ചാണ് പാലം നിർമാണം.
കടവിനപ്പുറം തെടുമല വാർഡിലെ ജനങ്ങൾക്ക് ഈ തടിപ്പാലമേയുള്ളു ഇനി ആശ്രയം. കുമ്പിച്ചൽ കടവിൽ സ്ഥിരം പാലം വേണമെന്ന് ദീർഘനാളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.